ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ 45 ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. അടുത്തിടെ വന്‍തോതില്‍ പാക് ഷെല്ലാക്രമണങ്ങള്‍ നടന്ന പൂഞ്ച് ജില്ലയിലെ നങ്കി ടെക്രി പ്രദേശത്താണ് നുഴഞ്ഞുകയറ്റ ഭീഷണി കൂടുതലായും നിലനില്‍ക്കുന്നത്.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ലഷ്കര്‍ ഇ തൊയ്ബ കൂട്ടനുഴഞ്ഞുകയറ്റത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ സുരക്ഷാ താവളങ്ങള്‍ക്ക് ഭീഷണിയുള്ളതായി വിവരം ലഭിച്ചത്. നങ്കി ടെക്രി, കൃഷ്ണ ഘട്ട് എന്നീ മേഖലകളുടെ സമീപ പ്രദേശങ്ങളില്‍ ലഷ്കര്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ കൂട്ട ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും എത്രയും വേഗം നുഴഞ്ഞുകയറ്റ പദ്ധതി തകര്‍ക്കണമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശം. ഈമേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അവരുടെ നീക്കമാകാമിതെന്നും സംശയമുണ്ട്.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന ഒരാളെ കൊന്നാല്‍ അവര്‍ നമ്മുടെ സൈനിക താവളങ്ങള്‍ ആക്രമിക്കും. ആക്രമണത്തിന് തിരിച്ചടി നല്കി നമ്മള് അവരുടെ അടുത്ത നീക്കത്തിനായി വീണ്ടും കാത്തിരിക്കും. ഇതാണ് വളരെ കാലമായി നടന്നുവരുന്നത്. മുന്‍പ് പാക്കിസ്ഥാന് നടത്തിയ മിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും തീവ്രവാദികളെ സഹായിക്കുവാനായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവരുടെ ആക്രമണം നമ്മുടെ സൈനിക താവളങ്ങളില്‍ കഴിയാവുന്നത്ര നഷ്ടം വിതയ്ക്കുവാനാണെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: