കോഴിക്കോട്: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന വേദായനത്തിന് തുടക്കമായി. കക്കോടി വേദമഹാമന്ദിരത്തില്‍ കാശ്യപാശ്രമം അധിപന് എം.ആര്. രാജേഷ് ഉദ്ഘാടനം ചെയ്തു. കാശ്യപാശ്രമം ഏര്‍പ്പെടുത്തിയ വേദരത്നപുരസ്കാരം വേദപണ്ഡിതനും കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി അക്കാദമിക്ക് ഡയറക്ടറുമായ ഡോ. സി.എന്‍. നീലകണ്ഠന് നമ്പൂതിരിക്ക് സമ്മാനിച്ചു.
വേദപ്രചാരണത്തിലും സംരക്ഷിക്കുന്നതിലും സംഭാവനകള്‍ നല്കിയ കൈമുക്ക് രാമന് അക്കിത്തിരിപ്പാട്, ചെറുമുക്ക് വല്ലഭന് അക്കിത്തിരിപ്പാട്, പുത്തില്ലം രാമാനുജന് അക്കിത്തിരിപ്പാട്, കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, പന്തല്‍ ഉണ്ണി നമ്പൂതിരി, ഡോ. നാറാസ് രവീന്ദ്രന് നമ്പൂതിരി, ഡോ. മണ്ണൂര്‍ ജാതവേദന്‍ നമ്പൂതിരി, കോതമംഗലം വാസുദേവന്‍ നമ്പൂതിരി, തോട്ടം ശിവകരന് നമ്പൂതിരി, കടലൂര്‍ ശ്രീദാസ് നമ്പൂതിരി, സൈബര്‍ കണ്‍സള്‍ട്ടന്റായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരെ ആദരിച്ചു. പി. ജയദേവന് അദ്ധ്യക്ഷനായിരുന്നു. ഡോ. രജിത്ത്, അനില്‍കുമാര്‍ പടന്നപ്പുറത്ത്, കണ്ണന്, കെ. ശശിധരന് വൈദിക്, ശ്രീധരന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
വേദസമ്മേളനം കര്‍ണാടകയിലെ പ്രമുഖ യജുര്‍വേദ പണ്ഡിതനും മൈസൂരിലെ അവധൂത ദത്താപീഠത്തിന്റെ ട്രസ്റ്റിയുമായ ഡോ. വംശീകൃഷ്ണ ഘനപാഠി ഉദ്ഘാടനം ചെയ്തു. പി.പി. ഉണ്ണികൃഷ്ണന് വൈദിക്ക് അദ്ധ്യക്ഷനായിരുന്നു. ആചാര്യശ്രീ രാജേഷ് ആചാര്യവചനം നടത്തി. ഡോ. സി. എം. നീലകണ്ഠന് നമ്പൂതിരിപ്പാട്, തോട്ടം ശിവകരന് നമ്പൂതിരി, കോതമംഗലം വാസുദേവന്‍ നമ്പൂതിരി, ഡോ. നാറാസ് രവീന്ദ്രന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്ന് രാവിലെ എട്ടിന് ഷിമോഗയില്‍നിന്നുള്ള രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ യജുര്‍വേദത്തിലെ ശ്രീ രുദ്രമന്ത്രങ്ങള്‍ ഉരുക്കഴിച്ച് ആപസ്തംഭശ്രൗതസൂത്രവിധി പ്രകാരമുള്ള അതിമഹാരുദ്രയജ്ഞം നടക്കും. പൂര്ണാഹുതിക്കുശേഷം വൈദിക ബിരുദദാന ചടങ്ങ് അരങ്ങേറും. വൈകിട്ട് നാലിന് മഹാമൃത്യുഞ്ജയ യജ്ഞവും 5.30 ന് ആയുഷ്യയജ്ഞവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: