ന്യൂദല്‍ഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂള്‍ ഗെയിംസിന്റെ അവസാനദിനത്തില്‍ കേരളം രണ്ട് സ്വര്‍ണവും ഒരു വെളളിയും രണ്ട് വെങ്കലവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ബാസ്റ്റക്ക്ബോളിലും ബോക്സിങ്ങിലുമാണ് സ്വര്‍ണം നേടിയത്. ഇതോടെ കേരളം മെഡല്‍ നിലയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴു സ്വര്‍ണവും പതിനൊന്ന് വെള്ളിയും പത്ത് വെങ്കലവും കേരളത്തിന് ലഭിച്ചു.
പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ ഫൈനലില്‍ മഹാരാഷ്ട്രയെ 90-47 ന് തോല്‍പ്പിച്ചാണ് കേരളം ഒന്നാം സ്ഥാനം നേടിയത്്. പെണ്‍കുട്ടികളുടെ 75 കിഗ്രാം ബോക്സിങ്ങില്‍ ദലന ബിജുവാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.
ആണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ കേരളത്തിന്റെ എഡ്വിന് ജോയ് – അരവിന്ദ് വി സുരേഷ് സഖം വെള്ളി മെഡല്‍ കരസ്മാക്കി.
പെണ്‍കുട്ടികളുടെ ജൂഡോയില്‍ 70 കിഗ്രാം വിഭാഗത്തില്‍ ജ്യോത്സന് പി.ജെയും ബോക്സിങ്ങിന്റെ 80 കിഗ്രാം വിഭാഗത്തില്‍ അഞ്ജുമാന്‍ രാജീവും വെങ്കലം നേടി.
അവസാന ദിനത്തില്‍ മഹാരാഷ്ട്രയെ മറികടന്ന് ഹരിയാന മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 38 സ്വര്‍ണവും 26 വെള്ളിയും 38 വെങ്കലവും നേടിയാണ് ഹരിയാന മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 36 സ്വര്‍ണവും 32 വെള്ളിയും 42 വെങ്കലവും ലഭിച്ചു. ദല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 25 സ്വര്‍ണവും 29 വെള്ളിയും 40 വെങ്കലവും കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: