കല്‍പ്പറ്റ: പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സിവില്‍ പോലീസ് ഓഫീസര്‍,സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയില്‍ പട്ടിക വര്ഗ്ഗവിഭാഗത്തിലെ മറ്റ് സമുദായങ്ങളെ തിരുകിക്കയറ്റാന്‍ ശ്രമം.
വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ളോക്ക്,പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ളോക്ക് എന്നിവിടങ്ങളിലെ വനാതിര്‍ത്തിയിലും വനാന്തര്‍ ഭാഗത്തും പെടുന്ന സെറ്റില്‍മെന്റ് കോളനിയിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇവരുടെ അഭാവത്തില്‍ മറ്റ് പട്ടിക വര്‍ഗ്ഗക്കാരെ പരിഗണിക്കാമെന്നാണ് നിയമം.
ഇതിന്റെ മറവില്‍ രാഷ്ട്രിയ സ്വാധീനമുപയോഗിച്ച് മറ്റ് പട്ടിക വിഭാഗക്കാരായ കുറുമ, കുറിച്യ വിഭാഗത്തെ നിയമിക്കാനാണ് ശ്രമം. കായികക്ഷമത പരീക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പൂര്‍ത്തിയായവര്‍ പ്രാക്തന വിഭാഗത്തിലുള്ളപ്പോള് മറ്റു വിഭാഗത്തില്‍ നിന്ന് നിയമനം നടത്താനാണ് നീക്കമെന്ന് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് െ്രെടബല്‍ യൂത്ത് ആരോപിച്ചു. െ്രെടബല്‍ വകുപ്പും ഭരണ രാഷ്ട്രീയത്തിലെ ചിലരുമാണ് ഇതിന് പിന്നില്‍. ഇതിനെതിരെ പിഎസ്സി ഓഫീസിലേക്ക് പ്രാക്തന വിഭാഗം മാര്‍ച്ച് നടത്തിയിരുന്നു.
എതിര്‍പ്പ് ശക്തമായിട്ടും ചില ഉന്നത ഗോത്ര വിഭാഗത്തിലുള്ളവരെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് പിഎസ്സി നീക്കം. പോലീസിലും എക്സൈസിലും ആകെ ഒഴിവുള്ള 140 പേരില്‍ 72 പേര് വയനാട് ജില്ലയില്‍ നിന്നാണ്. ഇതിനായി 300 പേര് യോഗ്യത നേടിയിട്ടുണ്ട്. ഇവരെ ഇന്റര്‍വ്യു നടത്തിവേണം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍. ഇതില്‍ പോലീസിലേക്ക് 45 പുരുഷനും 13 വനിതകളേയും എക്സൈസിലേക്ക് 12 പുരുഷന്മാരേയും രണ്ട് വനിതകളേയുമാണ് തെരഞ്ഞെടുക്കുക. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രാക്തന വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം വിരളമാണ്. ഇത് മനസ്സിലാക്കിയാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: