കാഞ്ഞങ്ങാട്: അച്ഛനെ കൊല്ലുമെന്ന സിപിഎം ഭീഷണിയില്‍ പോലീസ് സംരക്ഷണവും കിട്ടില്ലെന്നായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മകള്‍ അഭ്യര്‍ത്ഥന നടത്തുന്ന മകളുടെ വീഡിയോ ശ്രദ്ധ നേടുന്നു. കിനാനൂര്‍-കരിന്തളം വടക്കേ പുലിയന്നൂരിലെ സി.കെ.സുകുമാരന്റെ മകളും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അശ്വിനിയുടെ വീഡിയോയാണ് വലിയ ചര്‍ച്ചയാവുന്നത്.
ജനുവരി 30ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വികാസ് യാത്രയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് കാഞ്ഞങ്ങാട്ട് നല്കിയ സ്വീകരണ ചടങ്ങിലാണ് സി. കെ.സുകുമാരന്‍ അംഗത്വം സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് സുകുമാരനും കുടുംബത്തിനും നേരെ സിപിഎമ്മുകാരുടെ നിരന്തര ഭീഷണിയുയര്‍ന്നത്. വീട്ടില്‍ നിന്ന് 20 മിനിറ്റ് നടന്നു വേണം അശ്വിനിക്ക് സ്കൂളിലേക്ക് വണ്ടി കയറാന്‍. ഈ ദൂരം അച്ഛനാണ് കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും. കഴിഞ്ഞ ദിവസം അച്ഛനും അശ്വിനിയും ഒന്നിച്ചു പോകുമ്പോള്‍ സിപിഎം സംഘം തടഞ്ഞു നിര്‍ത്തി. ബിജെപിയില്‍ ചേര്‍ന്ന തന്നെ ജീവിക്കാന്‍ വിടില്ല കൊന്നുകളയും, കൈയും കാലും വെട്ടും തുടങ്ങി പല ഭീഷണികളും മുഴക്കി. കൂടെയുണ്ടായിരുന്ന അശ്വിനി ആകെ പതറിപ്പോയതായി വീട്ടുകാര്‍ പറയുന്നു. അച്ഛന് എന്തെങ്കിലും പറ്റിയാലോ എന്ന ആശങ്കയിലാണ് സഹായമഭ്യര്‍ത്ഥിച്ചത്.
എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ തന്റെ പിതാവിനെ വകവരുത്തുമെന്നും അപായപ്പെടുത്തുമെന്നും ഫേസ്ബുക്കിലെ അശ്വിനിയുടെ വീഡിയോ പോസ്റ്റില്‍ പറയുന്നുണ്ട്. മണിക്കൂറുകള്‍ക്കകം തന്നെ പതിനായിരത്തിലധികം പേര് ഈ വീഡിയോ കാണുകയും പ്രതികരണം അറിയിക്കുകയും ചെയ്തു കഴിഞ്ഞു.” ഞങ്ങള്‍ താമസിക്കുന്നിടം സിപിഎമ്മുകാരാണ് നിറയെ. അച്ഛന് രാഷ്ട്രീയമില്ലായിരുന്നു. ബിജെപിയില്‍ ചേര്‍ന്നു. അതുകൊണ്ട് കൊല്ലുമെന്ന് പറയാമോ. കൊല്ലുമെന്ന് അവര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നാണ് പലരും പറയുന്നത്. ഏത് പോലീസില്‍ പറഞ്ഞാലും പേടിയില്ല, ഏതു സിസിടിവി കാമറയില്‍ വന്നാലും പിടിക്കില്ല. ഞങ്ങള്‍ക്ക് പേടിയില്ല എന്നാണവര്‍ പറയുന്നത്. എനിക്ക് പേടിയാകുന്നു. കഴിഞ്ഞ ദിവസം അവര്‍ കരുതിയിരിക്കുന്നുവെന്നറിഞ്ഞ് അച്ഛന് മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് വന്നത്,” അശ്വനി വിവരിക്കുന്നു.
”പോലീസിനെയാണ് സമീപിക്കേണ്ടതെന്നറിയാം. എന്നാല്‍ അവര്‍ തന്നെ പറയുന്നു പോലീസിനെ പേടിയില്ലെന്ന്. ഞങ്ങളുടെ അയലത്തു തന്നെയുള്ള മഹേഷ്, സുജിത്, സജിത്, സനീഷ് തുടങ്ങിയവരാണ് ഭീഷണിപ്പെടുത്തിയത്. അവര്‍ക്ക് ഞങ്ങള്‍ എന്തുചെയ്യുന്നുവെന്നതൊക്കെ അപ്പപ്പോള്‍ അറിയാം. എന്താണ് പ്രതിവിധിയെന്നറിയില്ല. അച്ഛനെ സംരക്ഷിക്കണം…. ” ഇങ്ങനെ പോകുന്നു അശ്വിനിയുടെ വീഡിയോ സന്ദേശം. വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയ മഹേഷ്, സുജിത്, സജിത്, സനീഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.കെ.സുകുമാരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: