ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം പലസ്തീന്, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീനും ഒമാനും സന്ദര്‍ശിക്കുന്നത്. ഒന്‍പതിന് പലസ്തീനിലെത്തുന്ന പ്രധാനമന്ത്രി, 10-ാം തീയതി വൈകിട്ട് യുഎഇയിലെത്തും. തുടര്‍ന്ന് 11-ാണ് അദ്ദേഹം ഒമാന്‍ സന്ദര്‍ശനത്തിനായി മസ്കറ്റിലെത്തുക.
9 ന് വൈകിട്ട് പലസ്തീനില്‍ നിന്ന് പ്രധാനമന്ത്രി യുഎഇ യിലെത്തും. അന്ന് രാത്രി യുഎഇ സായുധസേനാ ഉപസര്‍വ്വ സൈന്യാധിപനും കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ലോക ഗവണ്മെന്റ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഉച്ചകോടിയില്‍ 26 രാഷ്ട്രതലവന്മാര്, പ്രധാനമന്ത്രിമാര്‍, 2000 ല്‍ ഏറെ പ്രതിനിധികള്‍ തുടങ്ങിയവരെ അദ്ദേഹം അഭിസംബോധന ചെയ്യും.
അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തറക്കല്ലിടും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
11 ന് ഒമാനിലെത്തുന്ന പ്രധാനമന്ത്രി രാഷ്ട്രനേതാക്കളുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി സുല്‍ത്താന്‍ ഗ്രാന്‍ഡ് മസ്ജിദും മസ്കറ്റിലെ ക്ഷേത്രവും സന്ദര്‍ശിക്കും.തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ എംബസ്സിയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബുമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വന്‍സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്.
രണ്ടാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്. പധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ 12 ല്‍ അധികം കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാവും കരാറുകളെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തികം, തൊഴില്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലാവും കരാര്‍ ഒപ്പുവയ്ക്കുകയെന്നും അദ്ദേഹം സൂചന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: