ലഖ്നൗ : ഉത്തര്‍പ്രദേശിലെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ട്. തോക്കിന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ക്ക് ആ ഭാഷയില്‍ തന്നെയേ മറുപടി ലഭിക്കുകയുള്ളൂ. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
എല്ലാവര്ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. പക്ഷേ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു. തോക്കിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഭാഷയില്‍ മറുപടി നല്‍കും . പൊതുജനങ്ങള്‍ അതില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.രാഷ്ട്രീയം ഏതായാലും ശരി ഇത്തരം കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം 2744 കൊടും ക്രിമിനലുകളാണ് അഴിക്കുള്ളിലായത് . 34 ഗുണ്ടകള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു . 4 പോലീസുകാരും ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. 247 പൊലീസുകാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകരാറിലായ ക്രമസമാധാന നില നേരേയാക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയത്. തുടര്‍ന്ന് ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുമായി പൊലീസ് ശക്തമായി മുന്നോട്ടു പോയതോടെയാണ് നിരവധി കൊടും ക്രിമിനലുകള്‍ പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: