കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസിന്റെ എഫ്ഐആറും, വിജിലന്‍സ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
ഫ്ളാറ്റ് കമ്പനിക്ക് വേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും, കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്. ഉമ്മന്‍ചാണ്ടിയാണ് കേസില്‍ നാലാം പ്രതി. ഫ്ലാറ്റ് കമ്പനിക്കുവേണ്ടി പുറമ്പോക്കില്‍ നിന്നും സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റിയത് ജലവകുപ്പിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു. ഇത് ഉമ്മന്‍ ചാണ്ടിയും അറിഞ്ഞുകൊണ്ടാണെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ വ്യക്തമാക്കിയത്.
പൈപ്പ് ലൈന്‍ പുറമ്പോക്കിലല്ലെന്നാണ് ഫയലില്‍ കുറിച്ചത് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിക്കുകയും ചെയ്തു. പൈപ്പ് ലൈന്‍ പുറമ്പോക്കിലാണെന്ന് ജലവിഭവ വകുപ്പ് ചൂണ്ടിക്കാട്ടിയ ഫയല്‍, റവന്യൂ വകുപ്പ് ആറു മാസം പൂഴ്ത്തിവച്ചാണ് അഴിമതിക്ക് കളമൊരുക്കിയതെന്നാണ് ആരോപണം. ഇക്കാലയളവില്‍ പുറമ്പോക്കിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍, ഫ്ളാറ്റ് കമ്പനിക്കുവേണ്ടി അവിടെനിന്നും മാറ്റിയെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: