കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പുരോഹിതര്‍ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നത് കത്തോലിക്കാ സഭയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് വിമര്‍ശനം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയും സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും അനുകൂലിക്കുന്നവര്‍ പരസ്യമായി ഏറ്റുമുട്ടുന്നത് നാണക്കേടാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വൈകിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പയ്ക്ക് കത്ത്. വസ്തു ഇടപാട് വിവാദം ആദ്യം വത്തിക്കാനെ അറിയിച്ച മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന് ചെയര്‍മാനും മുന്‍ കൗണ്‍സിലറുമായ വി.ജെ. ഹൈസിന്ദാണ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചത്.
കര്‍ദ്ദിനാളിനെ ബഹിഷ്കരിക്കുമെന്നും അതിരൂപതയ്ക്ക് നല്കുന്ന വിഹിതം നല്‍കില്ലെന്നും ഒരുകൂട്ടം പുരോഹിതര്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തെരുവില്‍ വരെ തമ്മിലടിച്ചു. ക്രൈസ്തവ സമൂഹത്തിന് തന്നെ അപമാനമാണ് ഇത്തരം നടപടികള്‍. അതിനാല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ അന്വേഷണം രഹസ്യമായി നടക്കുന്നുണ്ട്. ഇതിനിടെ ആരോപണവിധേയരായ പുരോഹിതരെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളുമായി സഭ മുന്നോട്ടുപോകുന്നുണ്ട്. പ്രൊക്യൂറേറ്റര്‍ ജോഷി പുതുവയെ ഇടവകയിലേക്ക് മാറ്റുമെന്നാണ് സൂചന. സ്ഥലം മാറ്റപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. എന്നാല്‍, കര്‍ദ്ദിനാളിനെതിരെ നടപടിയെടുക്കേണ്ടത് വത്തിക്കാനാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടികളെടുക്കുമെന്നാണ് സൂചന.
കര്‍ദ്ദിനാളിനെതിരെയുള്ള പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതലങ്ങളിലുള്ള ഗൂഢാലോചന തുടരുകയാണ്. കര്‍ദ്ദിനാളിനെതിരെയുള്ള ആദ്യ പരാതി അഗവണിച്ച പോലീസ് രണ്ടാമത്തെ പരാതിയിലും കാര്യമായി അന്വേഷണം നടത്തുന്നില്ല. വസ്തു ഇടപാടിന് ഇടനിലനിന്ന സാജു വര്‍ഗ്ഗീസിനെതിരെ കേസെടുക്കാന്‍ ആദ്യം നീക്കം നടത്തിയിരുന്നു. എന്നാല്‍, സാജു വര്‍ഗ്ഗീസിനെതിരെ നീങ്ങിയാല്‍ കര്‍ദ്ദിനാളും അതിരൂപതാ നേതൃത്വവും പ്രതിക്കൂട്ടിലാകുമെന്ന് കരുതി ഉന്നത പോലീസ് സംഘം തന്നെ കേസില്‍ നിന്ന് പിന്മാറിയതായാണ് വിവരം.
എതിര്‍ക്കുന്നവര്‍ക്ക് ഭീഷണിയെന്ന് പരാതി
കൊച്ചി: വസ്തു ഇടപാടില്‍ ആരോപണവിധേയനായ കര്‍ദ്ദിനാളിനെ നീക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്റ് പോര് ട്രാന്‍സ്പരന്‍സി നേതൃത്വത്തിലുള്ളവര്‍ക്ക് ഭീഷണി. സമരരംഗത്ത് നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചിലരെ ഫോണ്‍ മുഖേന ഭീഷണിപ്പെടുത്തുന്നത്. ചിലര്‍ക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, അതിരൂപതയിലെ അഴിമതി അവസാനിപ്പിക്കാനാണ് തങ്ങളുടെ സമരമെന്നും എത്ര ഭീഷണിയുണ്ടായാലും അത് തുടരുമെന്നുമാണ് സംഘടനയുടെ നേതൃത്വത്തിലുളളവര്‍ പറയുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശ്വാസികളിലെത്തിക്കാനായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് പോലീസ് അനുമതി നിഷേധിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: