വാഷിങ്ടണ്‍: മാലദ്വീപ് പ്രശ്നത്തില്‍ ആശങ്കയറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണ്‍ സംഭാഷണം നടത്തി. ഇതിനു പുറമെ ഇന്തോ- പസഫിക് സമുദ്രമേഖലയിലെ പ്രശ്നത്തെ കുറിച്ചും അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വര്‍ഷത്തെ ആദ്യ ടെലിഫോണ്‍ സംഭാഷണമാണിത്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് അബ്ദുള്ള യാമീന് വിസമ്മതിച്ചതോടെയാണ് മാലദ്വീപ് പ്രതിസന്ധിയുണ്ടായത്. തടവിലുള്ള ഒമ്പത് പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ഇതു നടപ്പാക്കാന്‍ യാമീന് വിസമ്മതിച്ചെന്നു മാത്രമല്ല ഉത്തരവിറക്കിയ സുപ്രീം കോടതി ജഡ്ജിമാരായ അബ്ദുള്ള സയീദ്, അലി അഹമ്മദ് കൂടാതെ മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്തു.
ഇതോടെ മാലദ്വീപില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. മാത്രമല്ല 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ദ്വീപിലെ സ്ഥിതിഗതികളെ കുറിച്ച് സുഹൃത് രാഷ്ട്രങ്ങളിലേക്ക് പ്രതിനിധികളെ അയച്ചെങ്കിലും ഇന്ത്യയെ മാറ്റിനിര്‍ത്തി. ഇന്ത്യ മാലദ്വീപ് പ്രശ്നത്തില്‍ ഇടപെടുന്നതിനെ ചൈന എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: