വെള്ളനാട്: വിദ്യാലയത്തിനുള്ളില്‍ അക്രമം അഴിച്ചുവിട്ട എസ്ഡിപിഐ ഭീകരതയെ ചെറുക്കണമെന്ന് ബിജെപി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്. കഴിഞ്ഞദിവസം എസ്ഡിപിഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച പൂവച്ചല്‍ കൊണ്ണിയൂര്‍ സെന്റ് ത്രേസ്യാസ് സ്കുളിലെ വിദ്യാര്‍ഥികളെയും കന്യാസ്ത്രീകളെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാന അക്രമങ്ങള്‍ പ്രദേശത്ത് മുമ്പും അഴിച്ചുവിട്ട എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ സഹായിക്കുന്ന നിലപാടാണ് പോലീസിന്റെത്. കിള്ളിയില്‍ നടന്ന അക്രമം, കാട്ടാക്കടയില്‍ സിപിഎം പ്രാദേശികനേതാവിനെ കൊല്ലാനുള്ളശ്രമം ഇവയൊക്കെ ഒത്തുതീര്ക്കപ്പെട്ടിരിക്കയാണെന്ന് രതീഷ് ആരോപിച്ചു. ഇക്കൂട്ടര്‍ ആസൂത്രിത ആക്രമണമാണ് നടത്തുന്നത്. വിളപ്പില്‍, കിള്ളി, കാരയ്ക്കാമണ്ഡപം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന എസ്ഡിപിഐ ഗുണ്ടാസംഘമാണ് ഓരോപ്രദേശത്തും അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുരുന്നുകള്‍ അക്ഷരം നുകരുന്ന വിദ്യാലയത്തില്‍ കയറി കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത അക്രമിസംഘത്തെ ഉടന്‍ പിടികൂടണം. ഇതില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ ശക്തമായ പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങുമെന്നും രതീഷ് അറിയിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറിമാരായ ജ്യോതികുമാര്‍, എം.വി. രഞ്ജിത്ത്, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് റീസണ്‍, സുജന്‍ സജി എന്നിവരും സ്കൂള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: