നെയ്യാറ്റിന്‍കര: ഫിഷറീസ് വകുപ്പ് ഭൂമി വാങ്ങിയ ഇടപാടില്‍ കോടികളുടെ അഴിമതി. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി വാങ്ങിക്കൂട്ടിയ ഭൂമി ഇടപാടിലാണ് വ്യാപക ക്രമക്കേടെന്ന് പരാതിയുയര്‍ന്നത്. കാരോട് പഞ്ചായത്തിലെ ചെന്നിയോടാണ് പൊതുഖജനാവില്‍ നിന്ന് കോടികള്‍ കവര്‍ന്നുള്ള ഭൂമിക്കച്ചവടം നടന്നത്. സിപിഎം പ്രാദേശികനേതാവിന്റെ ഭൂമി കൂടിയ വില നല്കി വാങ്ങിയെന്നാണ് ആരോപണം.
പൊഴിയൂര്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മിക്കാനാണു പ്രദേശത്തു ഫിഷറീസ് വകുപ്പ് രണ്ടേക്കര്‍ അറുപതുസെന്റ് വാങ്ങിയത്. പൂവാര്‍-ഉച്ചക്കട പ്രധാനറോഡില്‍ നിന്നുമാറി ഉള്‍പ്രദേശത്ത് ഫിഷറീസ് വകുപ്പ് വാങ്ങിയ സ്ഥലത്തിന് സെന്റിന് അറുപതിനായിരം രൂപയ്ക്കു താഴെ മാത്രമേ വിലയുള്ളൂ. എന്നാല്‍ ഫിഷറീസ് വകുപ്പ് വാങ്ങിയത് സെന്റിന് രണ്ടേകാല്‍ ലക്ഷം രൂപ നല്‍കിയാണ്.
2017 ജൂലൈ 24ന് കാരോട് വില്ലേജിലെ കുളത്തൂര്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍ ഡോക്യുമെന്റ് 960, 961, 962 നമ്പരുകളിലായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഫിഷറീസ് സോണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സലിം നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പകല്‍ക്കൊള്ള വ്യക്തമാകും. 5,86,59,412 ( 5.86 കോടി) രൂപയ്ക്കാണ് ഇടപാട് നടന്നത്.
എന്നാല്‍ ഫിഷറീസ് വകുപ്പ് നടത്തിയ ഭൂമിയിടപാടിന് തൊട്ടു മുമ്പും പിമ്പും വരെ പ്രദേശത്തു നടന്ന ഇടപാടുകളില്‍ സെന്റിന് അമ്പതിനായിരം രൂപ പോലും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. ഫിഷറീസ് വകുപ്പ് അധികൃതര്‍ പ്രാദേശിക സിപിഎം നേതാവിന്റെ വസ്തുവിന് ഉയര്‍ന്ന വില നല്‍കാനായിരുന്നു ഇതെന്നു പറയുന്നു.
സാധാരണക്കാരായ ജനങ്ങളെ കബളിപ്പിച്ച് നടന്ന ഭൂമിയിടപാടിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ടുകൊണ്ട് നിയമ പോരാട്ടത്തിനിറങ്ങുമെന്ന് ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, വൈസ് പ്രസിഡന്റ് കാരോട് സുരേന്ദ്രന്, ബിജെപി കാരോട് പഞ്ചായത്ത് പ്രസിഡന്റ് കാന്തല്ലൂര്‍ സജി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: