കൊല്ലം: ‘ഇത് എന്റെ മകളുടെ മാത്രം വിഷയമല്ല, മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛനമ്മമാരുടെയും കാര്യമാണ്. നാടിന്റെ വിഷയമാണ്, ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിഷയമാണ്. എനിക്കും എന്റെ ഭാര്യക്കും നീതി കിട്ടണം. എന്റെ മകളെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടണം…’ എബിവിപിയുടെ സമരപ്പന്തലിലെത്തിയ ഗൗരി നേഘയുടെ അച്ഛന് പതറാത്ത ശബ്ദത്തില്‍ പറഞ്ഞു. കൊല്ലം ട്രിനിറ്റി ലൈസിയത്തില്‍ പത്താംക്ലാസ്സുകാരി ഗൗരി നേഘ മരണപ്പെട്ട സംഭവത്തില്‍ നീതിക്ക് വേണ്ടി എബിവിപി കളക്ടേറ്റ് പടിക്കല്‍ നടത്തിയ ഇരുപത്തിനാല് മണിക്കൂര്‍ ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അച്ഛന് പ്രസന്നകുമാര്‍ സമരപ്പന്തലിലെത്തിയത്.
കണ്ണിലെ കൃഷ്ണമണിപോലെ പതിനഞ്ച് വര്‍ഷം വളര്‍ത്തിയ മകളെ ഓര്‍ത്ത് ആ അച്ഛന് അര്ച്ചനാപുഷ്പങ്ങള് കണ്ണുകളില്‍ അമര്‍ത്തി. പിന്നീട് നിമിഷങ്ങളോളം ഹൃദയത്തോട് ചേര്‍ത്തുപിടിച്ച പുഷ്പങ്ങള്‍ പ്രിയപുത്രിയുടെ ഛായാചിത്രത്തിന് മുന്നില്‍ അര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ഏങ്ങലടക്കാനായില്ല.
‘എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവര്‍ക്ക് വീരോചിതമായ സ്വീകരണമാണ് സ്കൂളില്‍ നല്‍കിയത്. ആഘോഷപൂര്‍വം അവര്‍ മുറിച്ച് വിതരണം ചെയ്ത കേക്കുകഷണങ്ങള് ഒരു വിദ്യാര്‍ത്ഥി പോലും വാങ്ങിക്കഴിച്ചില്ല. എന്റെ മകളെ ക്രൂരമായി ഇല്ലാതാക്കിയവരുടെ മുഖം വീണ്ടും കണ്ട് കുട്ടികളില്‍ പലര്‍ക്കും പനിവന്നിരിക്കുന്നു. ഈ ആഘോഷവും മാനേജരുടെ നോട്ടീസുകളും മരണത്തില്‍ മാനേജ്മെന്റിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. എന്തിനാണ് ആവര് ആഹ്ലാദിക്കുന്നത്. എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതില്‍ പ്രധാന പങ്ക് വഹിച്ച ഒരു ആശുപത്രിയും അവരുടേതായിട്ടുണ്ട്. ആരെയും വിടില്ല. ഗൗരി നേഘക്ക് നീതി ലഭിക്കുന്നതുവരെ പോരാടും. ഇനി ഡിജിപിയെ കണ്ട് നിലപാട് വ്യക്തമാക്കുക മാത്രമാണ് മുന്നിലുള്ളത്’, അദ്ദേഹം പറഞ്ഞു.
ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകരെയും പ്രിന്‍സിപ്പാളിനേയും പുറത്താക്കുക, പ്രതികളെ സഹായിക്കുന്ന മാനേജ്മെന്റ് നടപടി അവസാനിപ്പിക്കുക, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എബിവിപിയുടെ സമരം. എബിവിപി ദേശീയ നിര്‍വാഹകസമിതി അംഗം രേഷ്മാബാബുവും സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ശ്രീലക്ഷ്മിയുമാണ് ധര്‍ണയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇരുവരെയും ഗൗരി നേഘയുടെ അമ്മൂമ്മ ഷീല ഷാളണിയിച്ചു.
ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി. മുരളീധരന് സമരം ഉദ്ഘാടനം ചെയ്തു. ബിജെപി കൗണ്‍സിലര്‍ ബി.ഷൈലജ, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അജയ് കൃഷ്ണന്, ജില്ലാ പ്രസിഡന്റ് മനുമുരളി, സെക്രട്ടറി പി. അഖില്‍, ആര്‍എസ്എസ് മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എസ്. രഞ്ജന്‍, വിദ്യാര്‍ത്ഥി പ്രമുഖ് കാ.നാ. അഭിലാഷ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: