പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പാതിവഴിക്കെന്ന് ആക്ഷേപം. 2016 ല്‍ ആഘോഷപൂര്‍വ്വം എന്റെ വാര്‍ഡ് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളില്‍ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയെങ്കിലും പദ്ധതികള്‍ അട്ടിമറിച്ചെന്നാണ് ആക്ഷേപം.
മുല്ലോളിതറമ്മേല് കുടിവെളള പദ്ധതി, ചികിത്സ സഹായ ഫണ്ട്, വെളിച്ചം ഫണ്ട്, ഇന്റര്‍ലോക്ക് ഫണ്ട് എന്നീ പദ്ധതികളാണ് മന്ത്രി കെകെ.ശൈലജ ഉദ്ഘാടനം ചെയ്തത്. പദ്ധതിക്കായുളള ഫണ്ട് ഗ്രാമസഭയില്‍ നിന്നും മന്ത്രി ഏറ്റുവാങ്ങിയിരുന്നു. ഇതില്‍ ഇന്റര്‍ലോക്ക് മാത്രമാണ് നടന്നത്. മറ്റു പദ്ധതികള്‍ നടന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. കുടിവെളള പദ്ധതിക്കായി ടാങ്ക് സ്ഥാപിക്കാന്‍ സ്വകാര്യവ്യക്തി സ്ഥലം അനുവദിച്ചു നല്‍കിയിട്ടും പദ്ധതി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.
വരാന്‍ പോകുന്ന വേനല്‍കാലത്ത് മുല്ലോളിതറമ്മേല് പ്രദേശത്തെ ജലക്ഷാമത്തില്‍ നിന്നും മോചിപ്പിക്കാന്‍ കുടിവെളള പദ്ധതി പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. പദ്ധതികള്‍ക്കായി പണം അനുവദിച്ചു കിട്ടിയിട്ടും വാര്‍ഡ് അംഗം എപി.ഇസ്മായില്‍ പ്രവൃത്തി നടത്താതെ നിസ്സംഗത കാട്ടുകയാണെന്ന് ആരോപണം ശക്തമായിട്ടുണ്ട്. എന്നാല്‍ കുടിവെളള പദ്ധതി ഒഴികെ മറ്റ് പദ്ധതികള്‍ എല്ലാം പൂര്‍ത്തിയായെന്നും അടുത്ത ദിവസം തന്നെ കിണര്‍ ശുചീകരിച്ച് കുടിവെളള വിതരണവും നടത്തുമെന്ന് എ.പി.ഇസ്മായില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: