ശ്രീകൃഷ്ണ ഭക്തിയുടെ ഉന്നതാവസ്ഥ എല്ലാ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളും എന്നില്‍ സമര്‍പ്പിക്കുംവിധം ചെയ്യുക എന്നതുതന്നെ. ആ അവസ്ഥയില്‍ എത്തിച്ചേരാനുള്ള പടവുകളാണ് പന്ത്രണ്ടാം അധ്യായത്തിലെ 8, 9, 10 എന്നീ ശ്ലോകങ്ങളിലൂടെ ഭഗവാന് വിവരിച്ചത്.
അഭ്യാസം, ജ്ഞാനം, ധ്യാനം ഇതാണ് മൂന്ന് പടവുകള്‍. എത്തിച്ചേരേണ്ടുന്ന അവസ്ഥയാണ്-സര്‍വ്വകര്‍മ്മ ഫലത്യാഗം. അതിന്റെ ക്രമമാണ് 11-ാം ശ്ലോകത്തില്‍ പറഞ്ഞത്. എന്റെ നാമങ്ങളും കഥകളും കേള്‍ക്കുക. ക്ഷേത്രങ്ങളില്‍ ചെന്ന് എന്റെ വിഗ്രഹം കാണുക, നമസ്കരിക്കുക തുടങ്ങിയ ഭക്തി പരിശീലനം പ്രയാസം കുറഞ്ഞ അനുഷ്ഠാനങ്ങളാണ്. അവ ചെയ്തു ശീലിക്കുമ്പോള്‍, ഈ കൃഷ്ണനാരാണ് എന്ന് അറിയാന്‍ ഭക്തന് താല്‍പ്പര്യം തോന്നിത്തുടങ്ങും. ഭഗവാന്റെ തത്ത്വം അറിയണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങും. അതുകൊണ്ട്
”അഭ്യാസാല്‍ ജ്ഞാനം ശ്രേയഃ”-
തത്ത്വവിജ്ഞാനം നേടുന്നത് അഭ്യാസത്തെക്കാള്‍ ശ്രേഷ്ഠമാണ്. ഏഴാം അധ്യായത്തില്‍
”ജ്ഞാനം ദേഹം സവിജ്ഞാനം
ഇദം വക്ഷ്യാമ്യശേഷതഃ” എന്നുതുടങ്ങി ഉപദേശിച്ച ജ്ഞാനം. ആ ജ്ഞാനമാണ് ഒമ്പതാം അധ്യായത്തില്‍.
”ജ്ഞാനം വിജ്ഞാനസഹിതം
യജ്ഞാത്വാമോക്ഷ്യസേളശുഭാല്” എന്നു തുടങ്ങി ഉപദേശിച്ച ജ്ഞാനവും ആ ജ്ഞാനം തന്നെ.
ജ്ഞാനാദ് ധ്യാനം വിശിഷ്യതേ
എന്റെ തത്ത്വം അറിഞ്ഞതുകൊണ്ടുമാത്രമായില്ല, ആ ജ്ഞാനം അനുസരിച്ച് തന്നെ ധ്യാനവും ചെയ്യണം. ഒരു വസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനമാണ് നമ്മുടെ ബുദ്ധിയില്‍ എപ്പോഴും ആ വസ്തുവിനെ നിലനിര്‍ത്തുന്നത്. ബുദ്ധിയിലേക്ക് മറ്റൊരു വസ്തുവും കടന്നുവരാതെ ഭഗവാനെ മാത്രം സ്മരിക്കുന്നതാണ് പരിപൂര്‍ണവും യഥാര്‍ത്ഥവുമായ ധ്യാനം. എട്ടാം അധ്യായത്തില്‍ 14-ാം ശ്ലോകത്തില്‍- ”അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ ത സ്യാഹം സുലഭഃ പാര്‍ത്ഥ!
നിത്യയുക്തസ്മ്യയോഗിനഃ” എന്ന് ഭഗവാന് വിവരിച്ചത് ഈ ധ്യാനമാണ്. അന്യ വസ്തുക്കളിലേക്ക് ബുദ്ധി പാളിപ്പോകാതെ സ്മരിക്കുക.
ധ്യാനാത് കര്‍മ്മഫലത്യാഗഃ
യഥാര്‍ത്ഥ ധ്യാനത്തിന്റെ അടുത്തപടി-എല്ലാം ലൗകിക-വൈദിക-ആത്മീയ കര്‍മ്മങ്ങളുടെയും ഫലം ഈശ്വരനില്‍ സമര്‍പ്പിക്കുക-അതാണ് ശ്രേഷ്ഠം. ഭഗവാനോട് എപ്പോഴും ബന്ധം തീവ്രമായിതന്നെ നിലനിര്‍ത്തിക്കൊണ്ട്, ജീവിതത്തില്‍ ചെയ്യേണ്ടിവരുന്ന എല്ലാവരും കര്‍മ്മം അവയുടെ ഫലങ്ങളും ഈശ്വരനില്‍ സമര്‍പ്പിക്കുകതന്നെ.
ത്യാഗാല് അനന്തരം ശാന്തിഃ
മേല്‍പ്പറഞ്ഞ പ്രകാരം സര്‍വവിധ കര്‍മ്മങ്ങളും ഫലങ്ങളും ഭഗവാനില്‍ സമര്‍പ്പിക്കുന്നു ഭക്തിയോഗിക്ക് ഒരു തരത്തിലുള്ള ആഗ്രഹങ്ങളും മനസ്സില്‍ ഉണ്ടാവുകയില്ല. കാരണം അയാള്‍ എപ്പോഴും എവിടെയും ഈശ്വരനുമായുള്ള ബന്ധം-സുഹൃത്തായിട്ടോ ദാസനായിട്ടോ ആശ്രയമായിട്ടോ തീവ്രമായി നിലനിര്‍ത്തുന്നു. ഇങ്ങനെ നിത്യയോഗി എന്ന് ആ ഭക്തനെ പറയാം. ആ ഭക്തന് ഒരു പ്രയാസവും കൂടാതെ ഭഗവാനെ പ്രാപിക്കാന്‍ കഴിയും. ”തസ്യാഹം സുലഭഃ പാര്‍ത്ഥ, നിത്യയുക്തസ്യ യോഗിന” എന്നു മുന്‍പേ പറഞ്ഞുവല്ലോ. ഈശ്വരന്റെ ധാമത്തില്‍ എത്താനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: