കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്കിലെ ക്ലാര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂര്‍ണ്ണമായും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കണമെന്നും ഡിസ്ട്രിക്റ്റ് കോ-ഓപ് ബാങ്ക് ആള് കേരള പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 14 ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ക്ലാര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്ക് നിയമനത്തിനായി പിഎസ് സി റാങ്ക ലിസ്റ്റില്‍ ഉള്‍പ്പെട്ട ആറായിരത്തോളം ഉദ്യോഗാര്‍ത്ഥികളുണ്ട്. 2017 ജനുവരി മാസമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഭൂരിപക്ഷം ജില്ലകളിലും ഒന്നാം റാങ്കുകാരന് പോലും നിയമം ലഭിച്ചിട്ടില്ല.
ജില്ലാ സഹകരണ ബാങ്കുകള്‍ നേരിട്ട് നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും ചട്ടവിരുദ്ധ താല്‍ക്കാലിക നിയമനങ്ങളും പ്രമോഷനുകളും അടിയന്തിരമായി റദ്ദ്ചെയ്യണം. സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ബാങ്കുകളില്‍ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും സ്റ്റാഫ് പാറ്റേണ്‍, ക്ലാസിഫിക്കേഷന്‍ പരിഷ്കരിക്കുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്ത് നീക്കിയാല്‍ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ നിയമനാവസരം ലഭിക്കുകയുള്ളു. സഹീര്‍ കാലടി, പി.എസ്.വിനു, പി.വിനോദ് മലപ്പുറം, ജ്യോത്സ്ന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: