ശ്രീകണ്ഠപുരം: യാതൊരു ആസൂത്രണവുമില്ലാതെ നഗരമധ്യത്തില്‍ മാലിന്യം സംസ്കരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭാ അധികൃതര്‍ കത്തിച്ചത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കുടുംബശ്രീ വിപണന കേന്ദ്രം. ബസ് സ്റ്റാന്റ് പരിസരത്ത് പുതുതായി നിര്‍മിച്ചിരുന്ന കുടുംബശ്രീ വിപണന കേന്ദ്രത്തിലാണ് മാലിന്യ സംസ്കരണത്തിനായുള്ള ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിരുന്നത്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുതെന്ന കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഇന്‍സിനേറ്ററും ഉപയോഗശൂന്യമായി. തുടര്‍ന്ന് ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ലാത്ത കുടുംബശ്രീ വിപണനകേന്ദ്രത്തിലായി മാലിന്യനിക്ഷേപം. ഇവിടെയിട്ടുതന്നെ മാലിന്യം കത്തിക്കാനും തുടങ്ങി. വിപണനകേന്ദ്രത്തിന്റെ മേല്‍ക്കൂര ഷീറ്റുകള്‍ കത്തിനശിച്ചു. ചുമരുകളും തറയും തകരാന്‍ തുടങ്ങിയതോടെ വിപണനകേന്ദ്രം ഉപയോഗശൂന്യമായി.
ശ്രീകണ്ഠാപുരം നഗരത്തില്‍ നിന്നും ചെറുടൗണുകളില്‍ നിന്നും നഗരസഭ ശേഖരിക്കുന്ന മാലിന്യം എന്തുചെയ്യണമെന്ന് തൊഴിലാളികള്‍ക്കും അറിയില്ല. ഇതുസംബന്ധിച്ച് അവര്‍ക്ക് യാതൊരു നിര്‍ദേശവും ആരും നല്‍കിയിട്ടുമില്ല. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനായി കാവുമ്പായി വ്യവസായ എസ്റ്റേറ്റില്‍ സൗകര്യമൊരുക്കാന്‍ നഗരസഭാ അദികൃതര്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം പദ്ധതി വഴിമുട്ടി. നേരത്തെ പഞ്ചായത്തായിരുന്ന സമയത്ത് ജൈവമാലിന്യ സംസ്കരണത്തിനായി കോട്ടൂര്‍ വയലില്‍ ഒരുക്കിയ യൂണിറ്റും ഉപയോഗശൂന്യമായി കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: