റാഫേല്‍ യുദ്ധവിമാന ഇടപാടിനെതിരായ കോണ്‍ഗ്രസ് ആരോപണം വ്യാജപ്രചാരണത്തിന്റെ ഭാഗം. അടിസ്ഥാനമില്ലാത്തതും നേരത്തെ മറുപടി ലഭിച്ചതുമായ ചോദ്യങ്ങളാണ് അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഇപ്പോഴും ഉന്നയിക്കുന്നത്. 36 റാഫേല്‍ യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും ഫ്രാന്‍സ് ആസ്ഥാനമായുള്ള ഡസാള്‍ട്ട് ഏവിയേഷനില്‍നിന്ന് 56000 കോടി രൂപയ്ക്ക് വാങ്ങുന്ന കരാറിലെ വസ്തുതകള്‍ ഇപ്രകാരം.
വിശദാംശങ്ങള്‍ മറച്ചുവെയ്ക്കുന്നു
കരാറിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ആരോപണം. രാജ്യസുരക്ഷ അപകടത്തിലാകുമെന്നതിനാല്‍ പ്രതിരോധ കരാറുകളിലെ വിവരങ്ങള്‍ ആദ്യമായല്ല സര്‍ക്കാര്‍ വെളിപ്പെടുത്താത്തത്. യുപിഎ ഭരണകാലത്ത് 15 കരാറുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക് സഭയില്‍ വ്യക്തമാക്കി. രാജ്യസുരക്ഷ അപകടത്തിലാക്കുമെന്നതിനാല്‍ പ്രതിരോധ കരാറിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് 2005 ഡിസംബര്‍ 14ന് പ്രണബ് മുഖര്‍ജിയും 2007 ആഗസ്ത് 22ന് എ.കെ. ആന്റണിയും പാര്‍ലമെന്റില്‍ പറഞ്ഞതിന്റെ രേഖകളും ജയ്റ്റ്ലി ഉയര്‍ത്തിക്കാട്ടി. ബിജെപി അന്നത് രാഷ്ട്രീയമായി ഉപയോഗിച്ചില്ല. എന്നാല്‍ രാജ്യസുരക്ഷയില്‍പ്പോലും രാഷ്ട്രീയം കലര്‍ത്തുകയാണ് കോണ്‍ഗ്രസ്. 2008 ജനവരി 25ന് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച ഉടമ്പടി പ്രകാരം പ്രതിരോധ കരാറുകളിലോ ഉപകരാറുകളിലോ ഉള്ള രഹസ്യസ്വഭാവത്തിലുള്ള വിവരങ്ങള്‍ രണ്ട് രാജ്യവും സംരക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി (പിഎസി), പ്രതിരോധ കാര്യങ്ങള്‍ക്കുള്ള സ്റ്റാന്റിംഗ് കമ്മറ്റി, കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) എന്നിവയ്ക്ക് മുഴുവന്‍ വിശദാംശങ്ങളും സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ പലതും മറച്ചുവെയ്ക്കുന്നു എന്ന വാദം എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ്സാണ്.
തുക കൂടുതല്‍
കോണ്‍ഗ്രസ്സിന്റെ കാലത്ത് 526 കോടി രൂപയാണ് ഒരു വിമാനത്തിന് വിലയുണ്ടായിരുന്നതെന്നും ഇപ്പോഴത് 1570 കോടിയായെന്നും രാഹുല്‍ പറയുന്നു. മറയില്ലാതെ രാജ്യത്തോട് നുണപറയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിട്ടിരുന്നില്ല. തുക സംബന്ധിച്ച് തീരുമാനവും എടുത്തിട്ടില്ല. 2014ല്‍ മോദി അധികാരത്തിലേറുമ്പോള്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു കരാര്‍. പിന്നെങ്ങനെയാണ് അന്ന് വില കുറവായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നതെന്നാണ് മറുചോദ്യം. 120 വിമാനങ്ങളാണ് മുന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. അടിയന്തരാവശ്യം പരിഗണിച്ചും ഉടന്‍ ലഭിക്കുന്നതിനുമായാണ് വിമാനങ്ങളുടെ എണ്ണം 36 ആയി പുതിയ സര്‍ക്കാര്‍ കുറച്ചത്.
2016 നവംബര്‍ 18ന് അഭ്യന്തര സഹമന്ത്രി സുഭാഷ് ഭാംറെ പാര്‍ലമെന്റില്‍ നല്കിയ മറുപടി പ്രകാരം ഒരു വിമാനത്തിന് 670 കോടിയാണ് അടിസ്ഥാന വില. വിമാനങ്ങള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട യുദ്ധോപകരണങ്ങളും സ്പെയര്‍ പാര്‍ട്സും ഉള്‍പ്പെടെയാണ് കരാര്‍. 36 യുദ്ധവിമാനങ്ങള്‍ക്ക് 3402 ബില്ല്യണ്‍ യൂറോ (ഒരു വിമാനത്തിന് 670 കോടി), ആയുധങ്ങള്‍ക്ക് 710 മില്യണ്‍ യൂറോ, സ്പെയര്‍ പാര്‍ട്സുകള്‍ക്ക് 1800 മില്യണ്‍ യൂറോ, കാലാവസ്ഥയും യുദ്ധഭൂമിയും അനുസരിച്ച് ഉപയോഗിക്കേണ്ട യന്ത്രഭാഗങ്ങള്‍ക്ക് 1700 യൂറോ, പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ക്ക് 353 മില്യണ്‍ യൂറോ എന്നിങ്ങനെ ആകെ 7.878 ബില്യണ്‍ യൂറോയാണ് ചെലവ്. ഇതില്‍ക്കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ആയുധ ശേഷിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഇടയാക്കും.
ഖത്തറിന് ഇന്ത്യയെക്കാള്‍ വില കുറഞ്ഞ് വിമാനങ്ങള്‍ ലഭിച്ചെന്നും രാഹുല്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ലെങ്കില്‍പ്പോലും ഇന്ത്യയും ഖത്തറും നേരിടുന്ന ഭീഷണി വ്യത്യസ്തമാണ്. ഓരോ രാജ്യത്തിന്റെയും സാഹചര്യത്തിനനുസരിച്ചുള്ള പ്രതിരോധ ശേഷിയാണ് കരാറുകളിലൂടെ നേടുന്നത്.
നടപടികള്‍ പാലിച്ചില്ല
മോദിയുടെ താല്പര്യപ്രകാരമാണ് കരാറുണ്ടാക്കിയതെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമാണ് മറ്റൊരു ആരോപണം. 2000ലാണ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വ്യോമസേന യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെടുന്നത്. 15 വര്‍ഷമായിട്ടും ഇത് നിറവേറ്റാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. 2015 ഏപ്രിലില്‍ മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴാണ് കരാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അത് മോദിയുടെ കഴിവാണ്. കോണ്‍ഗ്രസ്സിന് സാധിക്കാതിരുന്നത് മന്മോഹന് സിങ്ങിന്റെ കഴിവുകേടും. പ്രതിരോധ മന്ത്രിയെ ഒഴിവാക്കി മോദി നേരിട്ടാണ് കരാര്‍ ഉറപ്പിച്ചതെന്നത് നുണയാണ്. 2016 സെപ്തംബറില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രിയുമാണ് കരാറില്‍ ഒപ്പിട്ടത്. സുരക്ഷാ സമിതിയുടെ അനുമതിയുള്‍പ്പെടെ ആയുധ കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ ഒപ്പിട്ടത്. വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായി കോണ്‍ഗ്രസ്സിന് ചോദ്യം ചെയ്യാം. അതുണ്ടാകുന്നില്ല.
യൂറോ ഫൈറ്റര്‍ ടൈഫൂണിനെ അവഗണിച്ചു
കരാര്‍ ഉറപ്പിക്കുമെന്ന ഘട്ടത്തില്‍ വിമാനങ്ങള്‍ 20 ശതമാനം വിലകുറച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത യൂറോ ഫൈറ്റര്‍ ടൈഫൂണിനെ സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു. 2007ല്‍ യുപിഎ സര്‍ക്കാരാണ് കരാറിന് ടെണ്ടര്‍ വിളിച്ചത്. ഡസാള്‍ട്ട് ഏവിയേഷന്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍ എന്നിവരുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് 2011ല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഡസാള്‍ട്ടുമായി കരാറുണ്ടാക്കുമെന്ന് 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് തീരുമാനിച്ചത്. ഇതിന്റെ ബാക്കിയാണ് മോദി സര്‍ക്കാര്‍ ചെയ്തത.് പിന്നെങ്ങനെയാണ് രാഹുല്‍ പറയുന്ന യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്നത്. തുക കൂടിയതിനാല്‍ രാഹുലിന്റെ പാര്‍ട്ടി ഭരിച്ചപ്പോഴാണ് ഈ കമ്പനിയെ ഒഴിവാക്കിയത്.
പ്രധാനമന്ത്രിയുടെ മൗനം
കരാറില്‍ അഴിമതി ഉണ്ടാക്കിയെടുക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയെക്കൊണ്ട് പ്രതികരിപ്പിച്ച് വിഷയം വീണ്ടും വിവാദമാക്കുകയായിരുന്നു ഉദ്ദേശ്യം. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തില്‍ മോദി റാഫേല്‍ ഇടപാട് പരാമര്‍ശിക്കാതിരുന്നത് മനപ്പൂര്‍വ്വമാണ്. രാഹുലിന് പ്രതിരോധമന്ത്രിയും ധനമന്ത്രിയും മറുപടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തൃപ്തിപ്പെടാനാണ് മോദിയുടെ പരോക്ഷ മറുപടി.
എക്കാലവും പ്രതിരോധ മേഖല അഴിമതിയുടെ കേന്ദ്രമായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയെന്ന് പോലും വിശേഷിപ്പിക്കാവുന്ന 1948ലെ 80 ലക്ഷത്തിന്റെ ജീപ്പ് അഴിമതി മുതല്‍ രാഹുലിന്റെ അച്ഛന് രാജീവിന്റെ ബോഫേഴ്സ് അഴിമതി വരെ കോണ്‍ഗ്രസ്സിന്റെ കണക്കിലുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി സുതാര്യമായ ഇടപാടിനാണ് റാഫേലില്‍ ഇന്ത്യ കമ്പനിയുമായി നേരിട്ടല്ലാതെ ഫ്രാന്‍സുമായി കരാറൊപ്പിട്ടത്.
യുദ്ധവിമാനങ്ങളുടെ പാര്‍ട്സ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് റിലയന്‍സുമായി ഡസാള്‍ട്ട് ഏവിയേഷനുണ്ടാക്കിയ കരാറും കോണ്‍ഗ്രസ് വിവാദമാക്കുന്നുണ്ട്. മുന്‍പും സ്വകാര്യ കമ്പനികള്‍ക്ക് ഇത്തരത്തില്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഖജനാവില്‍നിന്നും വലിയ തുക ചെലവഴിച്ച് പ്ലാന്റ് നിര്‍മ്മിച്ച് സര്‍ക്കാര്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മിക്കുന്നതിലും ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: