കുരീപ്പുഴ ശ്രീകുമാറിനെ ‘ആക്രമിച്ച’തിനെതിരെ ലൈബ്രറികളില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കണമെന്ന ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാനം കണ്ടു. തീര്‍ച്ചയായും അദ്ദേഹത്തെ ആക്രമിച്ചിരുന്നെങ്കില്‍ പ്രതിഷേധിക്കുകതന്നെ വേണം. പക്ഷേ, അദ്ദേഹത്തെ ആക്രമിച്ചോ എന്നതാണ് ആദ്യത്തെ ചോദ്യം. ആക്രമിച്ചതാണെങ്കിലും പ്രതിഷേധിച്ചതാണെങ്കിലും അദ്ദേഹം എന്തു പറഞ്ഞതിന്റെ പേരിലാണ് അത് നടന്നതെന്നത് രണ്ടാമത്തെ ചോദ്യം.സംഭവം നടന്നയുടനെ, തന്നെക്കണ്ട മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് എന്നെ തടഞ്ഞുവച്ച് അപമാനകരമായ രീതിയില്‍ സംസാരിച്ചു, അസഭ്യം പറഞ്ഞു എന്നെല്ലാമാണ്. പിന്നീടാണ് ആക്രമിച്ചെന്ന് മാറ്റിപ്പറഞ്ഞത്.
എന്താണ് ഈ സംഭവത്തിന് പ്രചോദനമായത് എന്ന് ആരും എവിടെയു പരാമര്‍ശിച്ചുകണ്ടില്ല. എന്താണ് കുരീപ്പുഴ പറഞ്ഞത്? ഇതറിയാതെയാണ് ഒട്ടുമിക്ക പ്രതികരണങ്ങളുമെന്നതാണ് വാസ്തവം. ‘ജന്മഭൂമി’യൊഴിച്ച് മറ്റൊരു പത്രവും ഇക്കാര്യം എഴുതാനുള്ള മാധ്യമധര്‍മ്മം കാണിച്ചില്ല. ”രാമായണം, മഹാഭാരതം തുടങ്ങിയവ അസംബന്ധ പഞ്ചാംഗങ്ങളാണ്; അനന്തപത്മനാഭന് പാലാഴിയില്‍ പള്ളികൊള്ളുന്നത് അസംബന്ധമാണ്. പത്മനാഭന്റെ നാഭിയിലെ താമര ബിജെപിക്കാര്‍ വിരിയിച്ചതാണ്. ബ്രഹ്മാവിന്റെ മൂന്ന് തല ഫെവിക്കോള്‍ വച്ച് ഒട്ടിച്ചതാണ്. അയ്യപ്പന്റെ ജനനം സ്വവര്‍ഗ്ഗരതിയിലൂടെയാണ്.” ഇതെല്ലാമാണ് ഒരു ലൈബ്രറിയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ പ്രസംഗിച്ചത്. മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനമേഖലയുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. മനഃപൂര്‍വം ഹിന്ദുമതത്തെ അവഹേളിക്കുക എന്ന ലക്ഷ്യമല്ലാതെ എന്ത് ഉദ്ദേശ്യമാണ് ഈ വാക്കുകള്‍ക്കുള്ളത്?
മതവികാരം ഇളക്കിവിടുന്ന രീതിയില്‍ ഹൈന്ദവ സംസ്കാരത്തെ അപഹസിച്ചു സംസാരിച്ചതിനെക്കുറിച്ച് ചില മതവിശ്വാസികള്‍ നീരസം പ്രകടിപ്പിച്ചതിന്റെ പേരിലാണോ ലൈബ്രറി കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്? അതായത് കുരീപ്പുഴ പറഞ്ഞത് ലൈബ്രറി കൗണ്‍സിലും അംഗീകരിക്കുന്നു എന്നാണോ അര്‍ത്ഥമാക്കേണ്ടത്? എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച്, സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കേണ്ട ലൈബ്രറികളില്‍, വര്‍ഗീയതയുടെ പുഴുക്കുത്ത് കൊണ്ടുവന്നിടേണ്ടതുണ്ടോ? ആലോചിക്കേണ്ടത് ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള ലൈബ്രറികളുടെ ഭാരവാഹികളാണ്.
ഓരോരുത്തരും സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക-ഈ പ്രതിഷേധ കൂട്ടായ്മ ശരിയാണോ എന്ന്. ആണെന്ന് നിങ്ങളുടെ മനസ്സാക്ഷി പറയുന്നെങ്കില്‍ അതുറക്കെ പറയുക. അതിന് കഴിയുന്നില്ലെങ്കില്‍ ലൈബ്രറിയെന്നും സാമൂഹ്യപ്രവര്‍ത്തകനെന്നും പറഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കുക. അത്രയെങ്കിലും ആര്‍ജ്ജവം, സത്യസന്ധത സ്വന്തം മനസ്സാക്ഷിയോട് കാണിക്കുക.
രാമചന്ദ്രന് പാണ്ടിക്കാട്,
മലപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: