പാലാ: ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെ നഷ്ടമായത് 131 കോടിയുടെ പദ്ധതി. കൊടുംവരള്‍ച്ചയില്‍ നിന്ന് ജില്ലയെ ആകെ സംരക്ഷിക്കുമെന്ന വിലയിരുത്തുന്ന റിവര്‍വാലി പദ്ധതിയുടെ ഭാഗമായ മിനി-ഡാം നിര്‍മ്മാണമാണ് കാലതാമസം കൊണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
മൂന്നിലവിലെ കട്ടിക്കയത്ത് മീനച്ചിലാറിന് കുറുകെ മിനിഡാം നിര്‍മ്മിച്ച് കനാല്‍ വഴി വെള്ളം എടുക്കുന്നതിനും മീനച്ചിലാറിനെ വേനല്‍ക്കാലത്തും നീരൊഴുക്കോടെ സംരക്ഷിക്കുന്നതിനുമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് പ്രത്യേക താത്പര്യമെടുത്താണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താതെ ജില്ലാ ഭരണകൂടം പദ്ധതിയെ അവഗണിക്കുകയായിരുന്നു.
ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത പദ്ധതി രണ്ട് ചീഫ് എഞ്ചിനീയമാര്‍ 2013ലാണ് നിര്‍ദ്ദിഷ്ട ഡാം പദ്ധതിക്കുള്ള എസ്റ്റിമേറ്റ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയത്. മീനച്ചില്‍ താലൂക്കിലെ ഉയര്‍ന്ന പ്രദേശമായ മീനിനലവ് കട്ടിക്കയത്ത് ഡാം നിര്‍മ്മിച്ച് വന്‍തോതില്‍ ജലം സംഭരിച്ച് വേനല്‍കാലത്ത് കനാല്‍വഴി വിതരണ ചെയ്യുകയായിരുന്നു ലക്ഷ്യം.
1000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും പദ്ധതി വഴി സാധിക്കുമായിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍കല്ലിലേക്കുള്ള പ്രധാന പാതയിലാണ് നിര്‍ദ്ദിഷ്ട ഡാം നിര്‍മ്മിക്കാന്‍ അംഗീകാരം ലഭിച്ചിരുന്നത്. ശക്തമായ വേനല്‍മഴ ലഭിക്കുന്ന ഈ മേഖലയില്‍ വേനലിലും വെള്ളം ശേഖരിക്കാന്‍ കഴിയുമെന്നാതാണ് പ്രത്യേകത. മൂന്നിലവ്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കാമായിരുന്നു.
ഡാം പദ്ധതിയുടെ റിസര്‍വേയര്‍ പ്രദേശത്ത് റവന്യൂ പുറമ്പോക്ക് ഭൂമിയാണ് ഉള്ളത്. 27 പേരുടെ കൈവശത്തിലാണ് നിലവില്‍ ഈ സ്ഥലം കിടക്കുന്നത്. കൂടാതെ അഞ്ച് പേരുടെ ഭൂമി വിലകൊടുത്തു വാങ്ങേണ്ടതായും ഉണ്ട്. യു.വി. ജോസ് ജില്ലാ കളക്ടറായിരുന്ന കാലത്ത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ശ്രമം നടത്തിയതൊഴിച്ചാല്‍ ജില്ലാ ഭരണകൂടം പിന്നീട് ചെറുവിരല്‍ അനക്കിയിട്ടില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയവരും കെടുകാര്യസ്ഥത തുടരുകയായിരുന്നു.
പദ്ധതി പുനര്‍ജ്ജീവിക്കാന്‍ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുകയും പുതിയ ഭരണാനുമതി ലഭിക്കേണ്ടതുമുണ്ട്. കൂടാതെ രാഷ്ട്രീയ തീരുമാനവും ലഭിക്കണം.
2014ല്‍ 131 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. വേനല്‍ കടുത്തതോടെ മലയോര പ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി തുടങ്ങിയതോടെ പല മേഖലയില്‍ നിന്നും റിവര്‍വാലി പദ്ധതിക്കായി മുറവിളി ഉയര്‍ന്നു കഴിഞ്ഞു.
മൂന്നിലവിന്റെ പ്രദേശവാസികളും പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധമുയര്‍ത്തുകയാണ്. ഇപ്പോള്‍ കുടിവെള്ളമില്ലെന്ന പരാതി പറയുന്നവരും പദ്ധതിക്ക് തുരങ്കംവെക്കും വിധം സമ്മര്‍ദ്ദം ചെലുത്തിയതായി ആക്ഷേപമുണ്ട്. ജില്ലാ വികസന സമിതിയും പദ്ധതി അവലോകനവും എല്ലാം കൃത്യമായി നടക്കുന്നുണ്ടെങ്കിലും താത്പര്യം കാണിക്കേണ്ടവര്‍ ശ്രദ്ധചെലുത്താത്തത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: