കൊച്ചി: പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നുവെക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. മൂന്ന് വിമാനത്താവളങ്ങളുള്ള കേരളം നാലാമത് ഒന്നിന്റെ ഉദ്ഘാടനം കാത്തിരിക്കുകയാണ്. അഞ്ചാമത് വിമാനത്താവളം പശ്ചിമഘട്ടത്തില്‍ സ്ഥാപിക്കാന്‍ ആലോചന നടക്കുന്നു. നാല് വിമാനത്താവളങ്ങള്‍ തന്നെ കേരളത്തിന് അധികമാണ്. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓയിസ്ക ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യന്‍ ചാപ്റ്ററും കളമശ്ശേരി സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പും (സൈം) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓയിസ്ക ഗ്ലോബല്‍ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഒയിസ്ക ദക്ഷിണേന്ത്യന്‍ പ്രസിഡന്റുമായ കെ.വി. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒയിസ്ക ഇന്റര്‍നാഷനല്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ എം. അരവിന്ദ് ബാബു ആമുഖ പ്രസംഗം നടത്തി. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത മുഖ്യാതിഥിയായിരുന്നു. സൈം കൊച്ചി ചെയര്മാന് ഡോ. ജെ. അലക്സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി.
ഓയിസ്ക ജപ്പാന് പ്രസിഡന്റ് എത്സുകോ നകാനോ, യാസുകി നാഗിഷി, കന്നഡ നടന് സുരേഷ് ഹെബ്ളിക്കര്, ഔഷധി ചെയര്മാന് കെ.ആര്. വിശ്വംഭരന്, സൈം ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.ഒ സെബാസ്റ്റ്യന്‍, ഡോ. മനോജ് വര്‍ഗീസ്, കെ. പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒയിസ്ക യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി. വി അനുപമ, ഒളിമ്പ്യന്‍ പി. ആര് ശ്രീജേഷ്, ഡോ. ഗായത്രി സുബ്രഹ്മണ്യം, ആര്യ ഗോപി എന്നിവര്‍ക്ക് സമ്മാനിച്ചു. സമ്മേളനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: