മലപ്പുറം: യുജിസിക്ക് സമാനമായി സ്കൂള്‍ ഗ്രാന്റ് കമ്മീഷന് രൂപീകരിക്കണമെന്ന് രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് അഖിലഭാരതീയ ജനറല്‍ സെക്രട്ടറി ശിവാനന്ദ സിന്തന് കരേ ആവശ്യപ്പെട്ടു. എന്‍ടിയു 39-ാം സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരേ വിദ്യാഭ്യാസരീതി ആവിഷ്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. സര്‍വ്വകലാശാലകളെ നിയന്ത്രിക്കുന്ന യുജിസി പോലെ സ്കൂളുകളെ നിയന്ത്രിക്കുന്ന മറ്റൊരു കമ്മീഷന് രൂപീകരിക്കണമെന്ന ആവശ്യത്തിന് അനുകൂലമായ പ്രതികരണമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. രാജ്യത്താകമാനം വിദ്യാഭ്യാസരീതി ഏകീകരിക്കുന്നതോടെ നാടിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് കെ.എന്‍. വിനോദ് അദ്ധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഫെറ്റോ സംസ്ഥാന സെക്രട്ടറി പി.സുനില്‍കുമാര്‍, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.സത്യഭാമ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷനായി. യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് അദ്ധ്യാപക പ്രകടനം നടന്നു. പൊതുസമ്മേളനം ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും സാംസ്കാരികസന്ധ്യ അലി അക്ബറും ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: