ന്യൂദല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടത്തിലെ അവസാന ദിവസവും സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങി. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി അംഗങ്ങള്‍ ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തി. ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചുവെന്നും ഇവര്‍ ആരോപിച്ചു. ലോക്സഭ ചേര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ടിഡിപി എംപിമാര്‍ ബഹളം ആരംഭിച്ചതോടെ നടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് പന്ത്രണ്ടരക്ക് ചേര്‍ന്നപ്പോഴും സ്ഥിതിഗതിയില്‍ മാറ്റമില്ലാത്തതിനാല്‍ സഭ പിരിഞ്ഞു.
കോണ്‍ഗ്രസ് എംപി രേണുക ചൗധരിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു മാപ്പ് പറയണമെന്ന് എസ്പി എംപി നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ രേണുക അപമാനിക്കുന്ന തരത്തില്‍ അലറിച്ചിരിച്ചതിനെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം.
റിജ്ജുവിനെതിരെ രേണുക അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. ഇതിനിടെ പാര്‍ലമെന്റിനുള്ളില്‍ തളര്‍ന്നു വീണ ഒഡീഷയില്‍നിന്നുള്ള എംപി എ.വി. സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ ആറ് വരെയാണ് രണ്ടാം ഘട്ട സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: