ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ഗള്‍ഫില്‍ കോടികള്‍ വെട്ടിച്ച കേസ് കേരള ഘടകത്തിനെതിരെ ബംഗാള്‍ സിപിഎം ആയുധമാക്കുന്നു. കേസ് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നും നിലപാട് വ്യക്തമാക്കി പോളിറ്റ്ബ്യൂറോ പത്രക്കുറിപ്പിറക്കണമെന്നും ബംഗാള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. അടുത്ത പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ വിഷയം ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന കേരള, ബംഗാള്‍ ഘടകങ്ങളുടെ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മകന്റെ തട്ടിപ്പില്‍, നേതാവായ അച്ഛന് പങ്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ടെന്നും കേരള ഘടകം ആവര്‍ത്തിക്കുമ്പോഴാണ് പിബി പത്രക്കുറിപ്പിറക്കണമെന്ന ബംഗാള്‍ നേതാക്കളുടെ ആവശ്യം. കേസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന കേരള ഘടകത്തിന്റെയും കാരാട്ട് പക്ഷത്തിന്റെയും നിലപാട് പിബി അംഗം എസ്. രാമചന്ദ്രന് പിള്ള വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന ബംഗാള്‍ ഘടകത്തിന്റെ കുറ്റപ്പെടുത്തല്‍. പാര്‍ട്ടി ഇടപെടുമെന്ന സൂചന നേരത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നല്‍കിയിരുന്നു.
യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ മാനവ് മുഖര്‍ജി, മൊയ്നുല്‍ ഹസന് എന്നിവരാണ് വിഷയം ഉന്നയിച്ചത്. വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ മകന് ഉള്‍പ്പെട്ട വിഷയത്തില്‍ ബാധ്യതയില്ലെന്ന് എങ്ങനെയാണ് പറയാനാവുകയെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. കേരള ഘടകത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ജനങ്ങളില്‍ സംശയങ്ങള്‍ ബാക്കിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പത്രക്കുറിപ്പിറക്കാന്‍ പിബിയോട് ആവശ്യപ്പെടാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വ്യക്തമാക്കി.
സീതാറാം യെച്ചൂരിയുടെ പിന്തുണയോടെയാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന തങ്ങളുടെ ആവശ്യം കേന്ദ്ര കമ്മിറ്റിയില്‍ കാരാട്ടിനൊപ്പമുള്ള കേരള ഘടകം പരാജയപ്പെടുത്തിയതില്‍ രോഷാകുലരാണ് ബംഗാള്‍ ഘടകം. ബിനോയ് വിഷയം ഉന്നയിച്ച് ഇതിന് തിരിച്ചടി നല്‍കാനാണ് ഇപ്പോഴത്തെ നീക്കം. സംസ്ഥാന സമ്മേളനത്തിനുള്ള കരട് പ്രമേയത്തില്‍ കോണ്‍ഗ്രസ് സഹകരണത്തിന് അനുകൂലമായ പരാമര്ശങ്ങളുണ്ടാകുമെന്നും സൂചനയുണ്ട്. മാര്‍ച്ച് അഞ്ച് മുതല്‍ എട്ട് വരെ കല്‍ക്കത്തയിലാണ് സമ്മേളനം.
യെച്ചൂരിയെ വിമർശിച്ചതിലും അമർഷം
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരിയെ വിമര്‍ശിച്ചതില്‍ ബംഗാള്‍ സംസ്ഥാന സമിതി യോഗത്തില്‍ അമര്‍ഷം. വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ജനറല്‍ സെക്രട്ടറിയെ കുറ്റവിചാരണ നടത്തിയത് ശരിയായില്ലെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് യെച്ചൂരി കോണ്‍ഗ്രസ് സഹകരണത്തിന് വാദിക്കുന്നതെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുന്നതായി നേരത്തെ യച്ചൂരി തുറന്നടിച്ചിരുന്നു. ഇതിന്റെ തെളിവായും ജില്ലാ സമ്മേളനത്തിലെ പരാമര്‍ശങ്ങളെ ബംഗാള്‍ ഘടകം ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: