ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ ചതുര്‍രാഷ്ട്ര സന്ദര്‍ശനം ഇന്ന് തുടങ്ങും. പലസ്തീന്, യുഎഇ, ഒമാന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന് സന്ദര്‍ശിക്കുന്നത്.
ദല്‍ഹിയില്‍ നിന്ന് ഇന്നലെ രാത്രി ജോര്‍ദ്ദാനിലെത്തിയ പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമന് രാജാവിനെ സന്ദര്‍ശിക്കും. അവിടെ നിന്നും ഹെലിക്കോപ്റ്ററില്‍ പലസ്തീനിലെ റാമള്ളയിലെത്തും. നരേന്ദ്ര മോദിയെ ശ്രേഷ്ഠനായ അതിഥിയെന്നാണ് പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് വിശേഷിപ്പിച്ചത്.
പലസ്തീന് സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആറ് കരാറുകളില്‍ ഒപ്പുവയ്ക്കും. പലസ്തീന് വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയം സന്ദര്‍ശിക്കുന്ന മോദി അറാഫത്ത് അനുസ്മരണ പരിപാടിയിലും പങ്കെടുക്കും. റാമള്ളയിലെ ഐടി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ മോദിക്ക് കഴിയുമെന്ന് പാലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ന് വൈകിട്ട് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യുഎഇ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും.
ദുബായില്‍ ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. അബുദാബിയില്‍ ക്ഷേത്രത്തിനു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തറക്കല്ലിടും. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.നാളെ ഒമാനിലെത്തുന്ന പ്രധാനമന്ത്രി രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ് മസ്ജിദും മസ്കറ്റ് ശിവക്ഷേത്രവും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: