ജെറുസലേം : ഇസ്രയേലിന്റെ യുദ്ധവിമാനം സിറിയന്‍ സേന വെടിവച്ച് വീഴ്ത്തി. സിറിയയിലെ ഇറാന് കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ എഫ്-16 യുദ്ധവിമാനം വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയന്‍സേന തകര്‍ത്തത്.
ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. നേരത്തെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് പറന്നെത്തിയ ഇറാന്റെ ആളില്ലാ നിരീക്ഷണവിമാനം ഇസ്രയേല്‍ വെടിവച്ചിട്ടിരുന്നു. ഇസ്രയേലിന്റെ പരമാധികാരം ലംഘിച്ചതിന്റെ ഉത്തരവാദിത്തം ഇറാന് ആണെന്നും ഇസ്രയേലിനെ കൂടുതല്‍ നടപടികള്‍ക്കായി തയ്യാറാക്കണമെന്നും ഇസ്രായേല്‍ സൈനിക വക്താവ് ജോനഥന്‍ കോണ്റസ് പറഞ്ഞു.
സിറിയയിലെ ഇറാന് കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ഇസ്രയേല്‍ വക്താക്കള്‍ പറഞ്ഞിരുന്നു, തുടര്‍ന്നായിരുന്നു ഇറാന് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സൈന്യം എന്തിനും സുസജ്ജമാണെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: