കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ നിഷേധാത്മാക നിലപാടിനെത്തുടര്‍ന്ന് വയനാടിന്റെ റെയില്‍വേ സ്വപ്നം പൊലിയുന്നു. മുപ്പത് സംയുക്ത സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തി നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ പാതക്ക് കേന്ദ്രസര്‍ക്കാര്‍ 3000 കോടി രൂപ വിഹിതം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കേന്ദ്രബജറ്റിലും പിങ്ക് ബുക്കിലും തുക അനുവദിക്കാതിരിക്കാന്‍ കാരണമായത് കേരളത്തിന്റെ താത്പര്യമില്ലായ്മ.
കേരളം സമര്‍പ്പിച്ച പദ്ധതികളില്‍ നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ പാതയെ തഴഞ്ഞ് ഇതുവരേയും അനുമതി ലഭ്യമാകാത്ത തലശ്ശേരി- മൈസൂര്‍ പാത ഉള്‍പ്പെടുത്തി. ഇത് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള തട്ടിപ്പായിരുന്നു. നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ചതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്ന് നീലഗിരി വയനാട് എന്‍എച്ച് ആന്‍ഡ് റെയിവേ ആക്ഷന്‍കമ്മറ്റി ആരോപിച്ചു.
മൈസൂറില്‍നിന്ന് എണ്പതു കിലോമീറ്റര്‍ ദൂരെയുള്ള പെരിയപട്ടണം വരെയാണ് തലശ്ശേരി- മൈസൂര്‍ പാതയുടെ സര്‍വ്വേ നടത്തിയത്. കുടകിന്റെ ജൈവ വൈവിധ്യത്തേയും കാപ്പിത്തോട്ടങ്ങളേയും കാവേരി നദിയുടെ ജലസ്രോതസ്സുകളേയും നശിപ്പിക്കുന്ന തരത്തിലാണ് അലൈന്മെന്റ് നിശ്ചയിച്ചത്. തലശ്ശേരി പാതയ്ക്കെതിരെ കുടക് ജില്ലയില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഈ പാതക്കെതിരെ കര്‍ണ്ണാടകയില്‍ കുടകിന്റെ ഉത്തരവാദിത്തമുള്ള മന്ത്രിയും കുടക്മെസൂര് എംപിയും പരസ്യമായി രംഗത്തുവന്നു. കര്‍ണാടക സര്‍ക്കാരും ഇത് വേണ്ടെന്ന നിലപാടിലാണ്. ഇതോടെ വയനാട്ടുകാരുടെ റയില്‍വേ സ്വപ്നം അസ്തമിച്ച മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: