ന്യൂദല്‍ഹി: ഇനി ഇത് സഹിക്കാനാവില്ല; സിപിഎമ്മില്‍ കേരള ഘടകത്തിനെതിരെ പടയൊരുക്കത്തിനിറങ്ങി ബംഗാള്‍ ഘടകം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിലും കോണ്‍ഗ്രസ് സഹകരണത്തിലും കേരള ഘടകത്തോട് അടിയറവ് പറയേണ്ടി വന്നതിന്, ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് ആയുധമാക്കി തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ബംഗാള്‍ ഘടകം.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ വിഷയം ചര്‍ച്ചയാക്കിയത് തുടക്കമാണ്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വിവാദമെത്തിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. അടുത്ത മാസത്തെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങളില്‍ ബിനോയ്യുടെ സാമ്പത്തിക തട്ടിപ്പ് ഉന്നയിക്കും.
ബംഗാള്‍ ഘടകത്തെ മുന്‍നിര്‍ത്തി യെച്ചൂരിയാണ് യഥാര്‍ത്ഥത്തില്‍ ചരട് വലിക്കുന്നത്. ബിനോയിക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ച പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് യെച്ചൂരിയാണെന്ന് വ്യക്തമായതിന് പിന്നാലെ, ബംഗാള്‍ സംസ്ഥാന സമിതിയിലെ വിമര്‍ശനം മലയാള മാധ്യമങ്ങളിലെത്തിയതിലും ജനറല്‍ സെക്രട്ടറിയെയാണ് പ്രകാശ് കാരാട്ട് പക്ഷം സംശയിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന യോഗം വെള്ളിയാഴ്ചയാണ് ഒരേ സമയത്ത് വിവിധ ചാനലുകളില്‍ സമാന ഉള്ളടക്കത്തോടെ ബ്രേക്കിങ് ന്യൂസായത്. യെച്ചൂരിയെ കുറ്റവിചാരണ ചെയ്യുന്ന തരത്തില്‍ കേരളത്തിലെ ജില്ലാ സമ്മേളനങ്ങളിലുയര്ത്തിയ ആക്ഷേപങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്.
കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലും കേരള ഘടകത്തിനാണ് ഇപ്പോള്‍ അപ്രമാദിത്വം. ശക്തരായ നേതാക്കളില്ലാത്തത് ബംഗാള്‍ ഘടകത്തെ കുഴക്കുന്നുണ്ട്. ജ്യോതി ബസുവിന്റെയും സോമനാഥ് ചാറ്റര്‍ജിയുടെയും കാലത്ത് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള് സാധിച്ചെടുക്കാന്‍ ബംഗാള്‍ ഘടകത്തിന് കഴിഞ്ഞിരുന്നു. ഭരണം അവസാനിച്ചതോടെ പാര്‍ട്ടിയിലും തിരിച്ചടി നേരിട്ടു. സംസ്ഥാനത്ത് ചെറിയ വിഭാഗം ഇപ്പോഴും കാരാട്ടിനെ പിന്തുണക്കുന്നുണ്ട്. കൊല്‍ക്കത്ത ജില്ലാ സമ്മേളനത്തിലെ മത്സരത്തില്‍ കാരാട്ട് പക്ഷത്തിനായിരുന്നു വിജയം. എങ്കിലും യെച്ചൂരിയുടെ പിന്തുണയുള്ളത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ത്രിപുര ബിജെപി പിടിക്കുമെന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ മണിക് സര്‍ക്കാരും ബംഗാളിനൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: