ആലപ്പുഴ: തനി നാടന്‍ ഓണാട്ടുകര വിഭവമായ കപ്പയും മീനും മുതല്‍ മലബാറി ദം ബിരിയാണി വരെ തയ്യാറാക്കി ജനങ്ങളുടെ മനസ്സും നാവും ഒരുപോലെ നിറച്ചിരിക്കുകയാണ് കുടുംബശ്രീയുടെ കീഴിലുള്ള ഓണാട്ടുകര സിസ്റ്റേഴ്സ് കഫേ. തികച്ചും സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു വരുന്ന ഓണാട്ടുകര സിസ്റ്റേഴ്സ് കഫേയിലൂടെ കുറഞ്ഞ വിലയില്‍ നാവില്‍ രുചിയുടെ കലവറ തീര്‍ക്കുകയാണിവര്‍. ഇപ്പോള്‍ ഓര്‍ഡര്‍ അനുസരിച്ച് മാത്രം തയ്യാറാക്കി നല്ക്കുന്ന ഭക്ഷണത്തിനു പുറമേ സ്വന്തമായി ഒരു ഹോട്ടല്‍ ആരംഭിച്ച് പ്രഭാത ഭക്ഷണം മുതലുള്ളവ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ തരത്തിലുള്ള സഹായവുമായി ജില്ലാ കുടുംബശ്രീ മിഷന് ഒപ്പമുണ്ട്. ഐഫ്രത്തിന്റെ നേതൃത്വത്തില്‍ 24 ദിവസത്തെ വിദഗ്ദ പരിശീലനം ലഭിച്ച അഞ്ച് വനിതകളാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കഫറ്റീരിയ രംഗത്തേക്ക് ഇവരുടെ പുതിയ ചുവടുവെയ്പ്പാണെങ്കിലും ഇവരുടെ ടീമിലെ പലരും ഈ രംഗത്ത് മികച്ച പ്രാഗത്ഭ്യം കൈവരിച്ചവരാണ്. ഷീജ, സുകുമാരി, പങ്കജാക്ഷി, സുജാത, രോഹിണി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഓണാട്ടുകര സിസ്റ്റേഴ്സ് കഫെ എന്ന സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: