കട്ടപ്പന: സ്കൂളിന് കുടിവെള്ളത്തിനായി കുളം നിര്‍മ്മിക്കുന്നതിന്റെ മറവില്‍ ലഭിച്ച അനുമതി പത്രം ദുരുപയോഗം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ സഹായത്തോടെ നടന്ന് വന്നിരുന്ന പാറമട ആര്‍ഡിഒ പൂട്ടിച്ചു.
പുഷ്പഗിരി അമലഗിരിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡീ പോള്‍ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ മുക്കാല്‍ ഏക്കറോളം വരുന്ന സ്ഥലത്തായിരുന്നു അനധികൃത പാറമട വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നു എന്ന വ്യാജേന മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അനുമതി പത്രം വാങ്ങിയായിരുന്ന കൊള്ള.
ഇവിടെനിന്ന് വലിയ തോതില്‍ പാറപൊട്ടിച്ച് വില്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത് മൂലം സമീപത്തെ നിരവധി വീടുകള്‍ക്ക് വിള്ളല്‍ രൂപപ്പെടുകയും ചെയ്തു. ഇതുവഴി ഒഴുകിയിരുന്ന നീരുറവയും ഇതോടെ അപ്രത്യക്ഷമായി. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇടുക്കി ആര്‍ഡിഒ എം.പി. വിനോദ് എത്തി പാറ പൊട്ടിക്കല്‍ തടഞ്ഞത്.
കുളത്തില്‍ നിന്ന് ചെറിയ അളവില്‍ പാറ നീക്കം ചെയ്യുന്നതിനുള്ള അനുമതി മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതിന്റെ കാലാവധി ഈ മാസം രണ്ടിന് അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുളം നിര്‍മ്മിക്കുന്നതിന് പകരം വന്‍തോതില്‍ പാറ പൊട്ടിച്ചു കടത്തുകയായിരുന്നു.
അനധികൃത പാറ ഖനനംമൂലം നഷ്ടമായത് ഇവിടുത്തെ ജനങ്ങളുടെ ഏക ആശ്രയമായ കുടിവെള്ളമാണ്. പാറയിടുക്കില്‍ നിന്നും ഉത്ഭവിച്ചിരുന്ന നീരൊഴുക്ക് തടഞ്ഞുകൊണ്ടാണ് അനധികൃത പാറപൊട്ടിക്കല്‍ നടന്നുവന്നത്. വേനല്‍ കടുക്കും മുന്‍പേ ഈ അരുവി വറ്റിവരണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: