കോട്ടയം: നേതാക്കന്മാരുടെയും മക്കളുടെയും സ്വത്ത് വിവരം പുറത്തുവിടാന്‍ സിപിഎം തയ്യാറുണ്ടോയെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം. പി. രാജീവന് ചോദിച്ചു. ബിഎംഎസ് ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാരാണെന്നും കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും ഇരുമുന്നണികളും ഭരിച്ച് മുടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളോട് ബിഎംഎസിന് എതിര്‍പ്പുണ്ട്. എന്നാല്‍ ബിഎംഎസ് ആവശ്യപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ രാഷ്ട്രീയ അടിമത്തം ബാധിച്ചവരാണ്. എന്നാല്‍ ബിഎംഎസ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും വിധേയരല്ല. ഇതിന്റെ ഉദാഹരണമാണ് ദല്‍ഹിയില്‍ ബിഎംഎസ് നടത്തിയ പടുകൂറ്റന്‍ പ്രതിഷേധ റാലി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംങ് തുടങ്ങിവച്ച ആഗോളവത്ക്കരണ, ഉദാരവത്ക്കരണ നയമാണ് തൊഴില്‍ മേഖലയെ സാരമായി ബാധിച്ചത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും സര്‍ക്കാരുകളെ വഴിതെറ്റിക്കുന്നു. സംസ്ഥാനത്ത് നിയമവാഴ്ച നഷ്ടപ്പെട്ടു. പോലീസിനെ പാര്ട്ടിവത്ക്കരിക്കാന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ് അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, പി. ശശിധരന്, വി.വി. ബാലകൃഷ്ണന്, സി.വി. രാജേഷ്, നളിനാക്ഷന്, ശ്രീനിവാസ പിള്ള എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: