അറിവ് അധികാരമാണ്; പരമമായ അറിവ് പരമാധികാരവും. അതുകൊണ്ടാണ് രാജാവിനേക്കാള്‍ അധികാരം ബ്രാഹ്മണന് ഭാരതീയ സംസ്കാരം നല്‍കുന്നത്. അറിവിന്റെ പരമാവസ്ഥയായ ബ്രഹ്മജ്ഞാനം അനുഭൂതിയായവനാണ് ബ്രാഹ്മണന്. ബ്രാഹ്മണന് ഭേദവിചാര വിമുക്തനായിരക്കണം. മണല്‍ത്തരിയും സൗരയൂഥവും അഭിന്നമാണെന്ന അനുഭൂതിയാണ് ബ്രഹ്മാനുഭൂതി. അങ്ങനെയുള്ള ബ്രാഹ്മണന് ഒന്നിനോടും സവിശേഷ മമത ഉണ്ടാകില്ല. കാരണം പൊന്നും കാക്കപ്പൊന്നും തമ്മില്‍ വ്യത്യാസമില്ല എന്നു ബോധിക്കുന്ന ഒരുവന് പൊന്നിനുവേണ്ടി ആരെയും കൊല്ലില്ല.
അറിവിന്റെ അധികാരിക്ക് ഭേദവിചാരം പാടില്ല. അതുകൊണ്ടാണ് അറിവിന്റെ വ്യവഹാരരംഗങ്ങളില്‍ വൈവിധ്യം ഉണ്ടാകണമെന്ന് ഭാരതീയര്‍ പറയുന്നത്. ഇക്കാര്യമാണ് ഏകം സദ് വിപ്രാബഹുഥാ വദന്തി എന്ന മന്ത്രത്തിലൂടെ ഋഗേ്വദം വെളിവാക്കുന്നത്. സത്യം കേവല സ്വഭാവിയായതുകൊണ്ട് അറിയുന്നവരുംപറയുന്നവരും അതിനെ പലതായി അറിയുകയും പറയുകയും ചെയ്യും എന്നു സാരം.
സത്യത്തിന്റെ കുത്തകാവകാശം ഒരു വ്യക്തിക്കോ ഒരു പ്രസ്ഥാനത്തിനോ മാത്രം സ്വന്തമാക്കാനാകില്ല. സ്വാഭാവികമായും ഒരു വ്യക്തിയോ പ്രസ്ഥാനമോ പറയുന്നതു മാത്രമാകില്ല സത്യം. സത്യത്തെ ഒാരോ വ്യക്തിക്കും അവരവരുടെ രീതിയില്‍ അറിയാനും പറയാനും കഴിയും. വാല്മീകിയും വ്യാസനും കാളിദാസനും ഭവഭൂതിയും മാത്രമല്ല, ഡാന്റെയും മില്‍ടനും ഷേക്സ്പിയറും മാര്‍ലോയും ഡെസ്റ്റോവ്സ്കിയും ഹ്യൂഗോയുമെല്ലാം അങ്ങനെ അറിയുകയും പറയുകയും ചെയ്തവരാണ്. അവര്‍ പറഞ്ഞതിനോടെല്ലാം വായനക്കാര്‍ യോജിക്കണമെന്നുമില്ല.
സ്വാഭാവികമായും സാഹിത്യോത്സവങ്ങളില്‍ വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളുമുള്ള എഴുത്തുകാരും വായനക്കാരും ഒത്തുകൂടും. അവരെല്ലാം യോജിക്കുന്ന ഒരേ ഒരു കാര്യം പരസ്പരം വിയോജിക്കാമെന്നതു മാത്രമാണ്. വിയോജിക്കുന്നവരോടും സംവദിക്കാനുള്ള അന്തരീക്ഷമൊരുക്കുക എന്നതായിരിക്കണം സാഹിത്യോത്സവ സംഘാടകരുടെ ലക്ഷ്യം. മുഖ്യസംഘാടകന്റെ ആശയഗതികളോട് യോജിപ്പുള്ളവരെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന സാഹിത്യ സമ്മേളനത്തെ സാഹിത്യോത്സവം എന്നല്ല ഗ്രൂപ്പ് മീറ്റിങ് എന്നാണ് വിശേഷിപ്പിക്കേണ്ടത്.
ഡിസി ബുക്സിന്റെ ആഭിമുഖ്യത്തില്‍ കെ. സച്ചിദാനന്ദന് മുഖ്യസംഘാടകനായി കോഴിക്കോട് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം ഇടതുപക്ഷ സാഹിത്യകാരന്മാരുടെ സംസ്ഥാനതല ഗ്രൂപ്പ് യോഗമായി അധഃപതിച്ചു എന്ന് പറയാതെവയ്യ. സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇക്കാര്യത്തിലുള്ള തന്റെ അതൃപ്തി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി നേരിടുന്ന കാലമായതുകൊണ്ട് അതിനെ എതിര്‍ക്കുന്നവര്‍ക്ക് പ്രാമുഖ്യം ലഭിച്ചത് സ്വാഭാവികമാണെന്നാണ് സച്ചിദാനന്ദന് ഇതിനോട് പ്രതികരിച്ചത്.
കെ. സച്ചിദാനന്ദന് മൂന്ന് പതിറ്റാണ്ട് മുന്‍പ് ആത്മഗീത, എഴുത്തച്ഛന്, ഓപ്പോള്, പനി എന്നിങ്ങനെയുള്ള നല്ല കവിതകള്‍ എഴുതിയിരുന്ന കവിയാണ്. ആ കവി എന്നേ മരിച്ചുപോയി. പകരം സാഹിത്യ അധികാരദല്ലാളായി മറ്റൊരു കെ. സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അവതരിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണത്തിന്റെ (ഇന്ത്യന്‍ ലിറ്ററേച്ചര്‍) പത്രാധിപരായിട്ടായിരുന്നു ആദ്യ നിയമനം. അതുകഴിഞ്ഞ് അക്കാദമി സെക്രട്ടറിപദവിയിലേക്ക് അദ്ദേഹം പിടിച്ചുകയറി. അക്കാദമി പ്രസിദ്ധീകരണം, വളര്‍ന്നുവരുന്ന ഇന്ത്യന്‍ കവികളെ അവതരിപ്പിച്ചപ്പോള്‍, സ്വന്തം മകളെയും ഗ്രൂപ്പുകാരെയും മാത്രം ഉള്‍പ്പെടുത്താന്‍ ഈ ക്രാന്തദര്‍ശി പ്രത്യേകം ശ്രദ്ധിച്ചു. തനിക്കുശേഷം സാഹിത്യാധികാരിയായി തന്റെ മകള്‍ വളര്‍ന്നുവരട്ടെ എന്ന നിര്‍ദോഷമായ ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്.
സാഹിത്യ അക്കാദമി സെക്രട്ടറി എന്ന നിലയില്‍ സച്ചിദാനന്ദന്റെ പ്രവര്‍ത്തനം വീറുറ്റ ഗ്രൂപ്പ് പ്രവര്‍ത്തനമായിരുന്നു. സച്ചിദാനന്ദന്റെ സുഹൃത്തുക്കള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹം സംവരണംചെയ്തു സൂക്ഷിച്ചു. സാഹിത്യത്തിന്റെ പേരില്‍ എഴുത്തുകാര്‍ക്ക് നല്കുന്ന വിദേശയാത്രകള്‍ എല്ലാംതന്നെ തന്റെ ആജ്ഞാനുവര്‍ത്തികള്‍ക്കും സില്ബന്ധികള്ക്കും മാത്രം വീതിച്ചുനല്കി ഗ്രൂപ്പ് നേതാവ് എന്ന നിലയില്‍ അദ്ദേഹം മികവ് തെളിയിച്ചു. മണ്ടന്മാരാണ് സാഹിത്യ അക്കാദമി അവാര്‍ഡിനുവേണ്ടി ബലംപിടിക്കുന്നത്. ബുദ്ധിയുള്ളവര്‍ വിദേശയാത്ര തരപ്പെടുത്താനേ ശ്രമിക്കൂ. കാരണം, അക്കാദമി അവാര്‍ഡ് അന്‍പതിനായിരം രൂപയും ചരമക്കുറിപ്പില്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്ന ഒരു വിശേഷണവും മാത്രമാണ്. എന്നാല്‍ വിദേശയാത്രയാകട്ടെ, ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും തരമാകുന്ന ഏര്‍പ്പാടാണ്.
തനിക്ക് താല്പര്യമുള്ളവര്ക്ക് മാത്രമായി സച്ചിദാനന്ദന് ഇത്തരം സേവനം ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് സംശയിക്കുന്ന നിഷ്കളങ്ക മനസ്കരും ഉണ്ടായേക്കാം. അവരുടെ അറിവിലേക്കായി പറയട്ടെ, പൊതുജനങ്ങളുടെ നികുതിപ്പണമാണ് ഇങ്ങനെ അദ്ദേഹം വിതരണം ചെയ്തത്; സ്വന്തം പണമല്ല. നികുതിപ്പണം വിതരണം ചെയ്യുമ്പോള്‍ അതിന് പൊതുമാനദണ്ഡം വേണം. അത് നീതിപൂര്‍വ്വമാക്കുകയും വേണം. താന്‍ നീതിപൂര്‍വ്വമാണ് നികുതിപ്പണം വിതരണം ചെയ്തത് എന്ന് സച്ചിദാനന്ദന് നെഞ്ചത്ത് കൈവയ്ക്കാതെ പോലും പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇങ്ങനെയുള്ള സച്ചിദാനന്ദന് മുഖ്യസംഘാടകനായി ഒരു സാഹിത്യോത്സവം നടക്കുമ്പോള്‍ വിപ്ലവ/തീവ്രവിപ്ലവ/ഇടതുപക്ഷ എഴുത്തുകാരുടെ സംസ്ഥാന സമ്മേളനമായിത്തീരുക സ്വാഭാവികമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്താണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ കയറിപ്പറ്റിയത്. അക്കാലത്ത് കേട്ട ഒരു ഫലിതം ദല്‍ഹിയില്‍ അദ്ദേഹം കോണ്‍ഗ്രസുകാരനാണ് എന്നാണ്. കേരളത്തിലാകട്ടെ വാക്കും ചോരയും പൂരിപ്പിക്കണമെന്നാണ് അദ്ദേഹം പ്രചരിപ്പിച്ചത്. പുത്രന് മുനിയായി തീരുമെന്നോര്ത്താണ് സച്ചിദാനന്ദന് എന്ന് അച്ഛന് വിൡച്ചതെന്ന് ഒരു കവിതയില്‍ അദ്ദേഹം പറയുന്നുണ്ട്. അന്നന്ന് കണ്ടതിനെ വാഴ്ത്തുന്ന മാമുനിയായിത്തീരുമെന്ന് ഈ പേരിടുമ്പോള്‍ ഓര്‍ത്തിരിക്കാനിടയില്ല. സച്ചിദാനന്ദന് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനാണ്. ദല്‍ഹിയില്‍ ബിജെപിയാണ് ഭരിക്കുന്നത്. അങ്ങോട്ട് ഇതുവരെ പ്രവേശനം കിട്ടിയിട്ടില്ല. രണ്ട് പതിറ്റാണ്ടിലേറെക്കാലം അധികാരത്തിന്റെ ശീതളച്ഛായയില്‍ ജീവിച്ചതുകൊണ്ട് അധികാരമില്ലാതെ ജീവിക്കാനും വയ്യ. അപ്പോഴാണ് താന്‍ പണ്ട് ഏറെ വിമര്‍ശിച്ചിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളം ഭരിക്കുന്നത്. അതുകൊണ്ട് അങ്ങോട്ട് ചേക്കേറി എന്നുമാത്രം.
കേരളത്തില്‍ നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ എഴുത്തുകാര സംഗമം സംഘടിപ്പിക്കപ്പെട്ടത് എറണാകുളത്ത് ആലുവ മണപ്പുറത്താണ്. സുരഭി മാനസോത്സവം എന്നായിരുന്നു അതിന്റെ പേര്. മുഖ്യസംഘാടകന്‍ അന്ന് കെപിസിസി സെക്രട്ടറിയായിരുന്ന എന്‍. വേണുഗോപാലാണ്. ബാലചന്ദ്രന് ചുള്ളിക്കാടും ഞാനുമായിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരിക്കുന്ന എല്ലാ പ്രാദേശിക ഭാഷകളിലുംപെട്ട 173 എഴുത്തുകാര്‍ പങ്കെടുത്തിരുന്നു. എഴുത്തുകാരും വായനക്കാരുമായിരുന്നു കേള്‍വിക്കാര്‍.
കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്മാരായി അവരോധിക്കപ്പെട്ട രമാകാന്ത് രഥ്, സുനില്‍ ഗംഗോപാദ്ധ്യായ, ജ്ഞാനപീഠം ജേതാക്കളായ ശിവരാമ കാരന്ത്, ചന്ദ്രശേഖര കമ്പാര്‍, സി. നാരായണ റെഡ്ഡി, ജയകാന്തന്‍, തകഴി, എം.ടി. വാസുദേവന്‍ നായര്‍, നിര്‍മ്മല്‍ വര്‍മ്മ എന്നിങ്ങനെ ഇന്ത്യയിലെ എക്കാലത്തേയും പ്രമുഖ എഴുത്തുകാര്‍ ഉണ്ടായിരുന്നു. സത്യവ്രതശാസ്ത്രിക്കും ജോസഫ് മക്വാനയ്ക്കും അതില്‍ ഇടമുണ്ടായിരുന്നു. മാധവിക്കുട്ടി, ലീലാവതി, സുഗതകുമാരി, ശിവശങ്കരി, തിലകവതി, അജിത് കൗര്‍, ഇന്ദിരാ ഗോസ്വാമി എന്നിങ്ങനെയുള്ള മികവുറ്റ എഴുത്തുകാരികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. പി. പരമേശ്വരനും പി. ഗോവിന്ദപ്പിള്ളയും സി.പി. ശ്രീധരനും എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ ഒന്നിച്ചുകൂടി. മാത്രമല്ല ഇന്ത്യാവിരുദ്ധരായ കശ്മീരി എഴുത്തുകാരും അതില്‍ പങ്കെടുത്തിരുന്നു.
നരേന്ദ്ര മോദി അസഹിഷ്ണുത കാണിക്കുന്നുവെന്നും, ഇന്ത്യയിലാകെ അസഹിഷ്ണുത പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു എന്നുമാണല്ലോ സച്ചിദാനന്ദന്റെ പരാതി. അസഹിഷ്ണുതയ്ക്ക് എതിരെ നടത്തുന്ന ആശയപരമായ പടയൊരുക്കത്തില്‍ ഇടതുപക്ഷമല്ലാത്തവരെ ഒഴിവാക്കിയിരിക്കുന്നു. സ്വന്തം ആശയങ്ങളോട് വിയോജിക്കുന്നവരെ ഒഴിവാക്കുന്നതും അസഹിഷ്ണുതതന്നെയല്ലേ? ഒരു അസഹിഷ്ണുതയെ മറ്റൊരു തരത്തിലുള്ള അസഹിഷ്ണുതകൊണ്ട് നേരിടാനാകുമെന്ന് കരുതുന്നത് അയുക്തികമാണ്.
കേരള സാഹിത്യോത്സവം ആശയങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരുടെ ഒത്തുചേരലായി മാറിയത് യാദൃശ്ചികമാണെന്നു കരുതാനാകില്ല. സച്ചിദാനന്ദന് ഉയര്‍ത്തിപ്പിടിക്കുന്ന മാര്‍ക്സിസത്തില്‍ മറ്റെന്തുണ്ട് എന്നു പറഞ്ഞാലും സഹിഷ്ണുതയുണ്ട് എന്ന് പറയാനാകില്ല. വര്ഗ്ഗവൈരത്തിലും വര്‍ഗ്ഗസമരത്തിലും, ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ സായുധസമരത്തിലൂടെ ഉന്മൂലനം ചെയ്യുന്നതിലും വിശ്വസിക്കുന്ന മാര്‍ക്സിസത്തില്‍ സഹിഷ്ണുതയുണ്ട് എന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധകളവാണ് പ്രൊഫസര്‍ സച്ചിദാനന്ദന്. അങ്ങയുടെ ആരാധനാപാത്രമായ ചെ ഗുവേര എഴുതിയത് ”വെടിമരുന്നിന്റേയും ചോരയുടേയും മണം എന്നെ ഉന്മത്തനാക്കുന്നു” എന്നാണ്. ഗുവേര സത്യസന്ധനാണ്. ഏതൊരുവനും, അയാള്‍ മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍, ഇങ്ങനെതന്നെ എഴുതണം. അപ്പോള്‍, സച്ചിദാനന്ദന് ഈയിടെ പറയുന്ന ‘സര്‍വ്വ ധര്‍മ്മ സമഭാവനയോ’? ഓ, അത് വെറും തട്ടിപ്പാണ്.
(പിഎസ്സി മുന്‍ ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: