സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയരംഗത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവച്ച ഏകാത്മമാനവ ദര്‍ശനമാണ്. ഈ ദര്‍ശനം പ്രശ്നങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ട് ഉഴലുന്ന ലോകത്തിന്റെ രക്ഷാമാര്‍ഗ്ഗമാണ്. സമൂഹങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും, ഉള്ളവരും ഇല്ലാത്തവരും തമ്മിലും, മതവര്ഗ്ഗജാതികള് തമ്മിലും സംഘര്‍ഷംകൊണ്ട് പൊറുതിമുട്ടുന്ന ലോകത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്ന മൃതസഞ്ജീവനിയാണ് ഏകാത്മമാനവ ദര്‍ശനം.
ജീവിക്കാന്‍ പൊരുതിയ ഭാരതം
നീണ്ട 1200 വര്‍ഷം ഭാരതം വൈദേശികാടിമത്വത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ ലോകത്ത് ഒരു ജനതയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്തവിധം പീഡനങ്ങള്‍ക്ക് ഭാരതം വിധേയമായി. ഇസ്ലാമിക-പാശ്ചാത്യ ശക്തികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നത്. അവര്‍ക്ക് മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവും ഭരണപരവുമായ അജണ്ടകളുണ്ടായിരുന്നു. അന്നേവരെ ഭാരതം പിന്തുടര്‍ന്ന എല്ലാ ജീവിതമൂല്യങ്ങളേയും നിഷേധിക്കുകയും, അവയുടെ സ്ഥാനത്ത് തങ്ങളുടെ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇസ്ലാമിക-പാശ്ചാത്യ ശക്തികളുടെ രീതി. ലോകമെങ്ങും അവര്‍ ഇത്തരത്തില്‍ അക്രമത്തിലൂടെ വിജയംനേടി. ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങള്‍ ഈ പടയോട്ടത്തില്‍ തകര്‍ന്നുതരിപ്പണമായി. പേര്‍ഷ്യ എന്ന പാര്‍സികളുടെ നാട് ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമായി.
ഇങ്ങനെ സംസ്കാരങ്ങളേയും സാമ്രാജ്യങ്ങളെയും ലോകത്തുനിന്ന് തുടച്ചുനീക്കി വിജയശ്രീലാളിതരായ ഇസ്ലാമിക-പാശ്ചാത്യശക്തികള്‍ ഭാരതത്തിലും അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചു. തുടക്കത്തില്‍ പതറിയെങ്കിലും ഭാരതത്തിന്റെ ആത്മശക്തി ഈ വെല്ലുവിളിയെ നേരിടാന്‍ സന്നദ്ധമായി. ഭക്തിപ്രസ്ഥാനം, സാമൂഹ്യ പരിഷ്കരണ ശ്രമങ്ങള്‍, സായുധസമരങ്ങള്‍, സത്യഗ്രഹം, സ്വദേശി-സാമൂഹ്യ ഉന്നമനങ്ങള്‍, സാഹിത്യ സാംസ്കാരിക കലാരംഗങ്ങള്‍, വിദ്യാഭ്യാസം, ആദ്ധ്യാത്മികം എന്നീ മേഖലകളിലൂടെയെല്ലാം ഭാരതത്തിന്റെ ആത്മശക്തി ആക്രമണത്തെ പ്രതിരോധിച്ചു. അവസാനം 1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായി. എന്നാല്‍ വിഭജിത ഭാരതമാണ് നിലവില്‍വന്നത്. ഭാരത വിഭജനം താക്കീതും പാഠവുമായിരുന്നു.
സ്വതന്ത്രഭാരതം അതിന്റെ ആത്മാവിഷ്കാരം നടത്തേണ്ടതുണ്ടായിരുന്നു. നാടിനെ അടിമപ്പെടുത്തിയ ശക്തികള്‍ അവരുടെ ശ്രമങ്ങള്‍ തുടരുന്നതിനെ ചെറുക്കുക എന്നതോടൊപ്പം, ലോകജനതയ്ക്ക് ഭാവി ജീവിതം നല്‍കാനുള്ള ചുമതലയും ഭാരതത്തിനുവന്നു. ഭാരതത്തിന്റെ ലോകദൗത്യം തിരിച്ചറിയുകയും അതിനു രൂപംനല്കുകയും ചെയ്യുന്നതോടൊപ്പം, നിലവിലുണ്ടായിരുന്ന ഭാരതത്തെ ഈ ലോകദൗത്യം നിറവേറ്റാന്‍ പര്യാപ്തമായ വിധത്തില്‍ രൂപപ്പെടുത്തുകയും വേണമായിരുന്നു. ഇത് ക്ഷിപ്രസാധ്യമായ ഒന്നായിരുന്നില്ല. കാരണം ഭാരതം വൈദേശിക ശക്തികളോട് പൊരുതി തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്ന കാലഘട്ടത്തില്‍ ലോകം ഏറെ മുന്നോട്ടുപോയി. സാമ്രാജ്യത്വ വാഴ്ച, രണ്ടു ലോകയുദ്ധങ്ങള്‍, കമ്യൂണിസ്റ്റ് വിപ്ലവങ്ങള്‍, ശാസ്ത്ര പുരോഗതി എന്നിങ്ങനെ അനേകം മാറ്റങ്ങള്‍ ലോകത്തുണ്ടായി. ഇവയിലൊന്നും ഭാരതത്തിന്റെ പങ്കില്ലായിരുന്നു. ജീവിക്കാനുള്ള പോരാട്ടത്തിലായിരുന്നു അപ്പോള്‍ ഭാരതം. ഈ അവസരത്തില്‍ പാശ്ചാത്യ ജീവിത പദ്ധതി ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു.
വികലമായ പാശ്ചാത്യചിന്താഗതി
പാശ്ചാത്യ ജീവിതപദ്ധതി സംഘര്ഷത്തിലൂന്നിയാണ് വളര്‍ന്നത്. സംഘര്‍ഷമാണ് ജീവിതത്തിന്റെ ആധാരം എന്നതായിരുന്നു അതിന്റെ മൗലിക കാഴ്ചപ്പാട്. വ്യക്തിയും സമൂഹവും തമ്മില്‍ സംഘര്‍ഷം നിലനില്ക്കുന്നു. വ്യക്തിയുടെ അവകാശത്തേയും അധികാരത്തേയും കവരാന്‍ സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതു തടയാന്‍ ഭരണകൂടവും നീതിനിര്‍വഹണ സംവിധാനങ്ങളും ഉണ്ടായി. പാശ്ചാത്യ സങ്കല്‍പ്പമനുസരിച്ച് വ്യക്തിയാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. വ്യക്തിയുടെ ജീവിതലക്ഷ്യം ഭൗതികസുഖങ്ങള്‍ നേടുക എന്നതാണ്. മുഴുവന്‍ സൃഷ്ടിയും വ്യക്തിയുടെ ഉപഭോഗത്തിനുള്ളതാണ്. പ്രകൃതിയേയും സഹജീവികളേയും ചൂഷണം ചെയ്യുന്നതിലൂടെയാണ് ഈ ഭൗതിക സുഖങ്ങള്‍ ആര്‍ജിക്കാന്‍ കഴിയുക. അതിരില്ലാത്ത അര്‍ത്ഥകാമങ്ങള്‍ക്കായുള്ള ഈ പരക്കംപാച്ചിലില്‍ ലോകത്ത് സമൂഹങ്ങള്‍ ഉന്മൂലനം ചെയ്യപ്പെട്ടു. പ്രകൃതിയുടെ സന്തുലനം നഷ്ടപ്പെട്ടു, ഏകാധിപത്യങ്ങള്‍ ഉണ്ടായി. ചുരുക്കത്തില്‍ ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം മൂലഹേതു സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ പാശ്ചാത്യ ജീവിത വ്യവസ്ഥിതിയാണ്.
ഭാരതത്തിന്റെ വഴി
ഭാരതത്തിന്റെ ജീവിതദര്‍ശനം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. അത് സമന്വയത്തെയാണ് ജീവിതത്തിന്റെ ആധാരമായി കണ്ടത്. അത് സമ്പൂര്‍ണ സൃഷ്ടിയേയും ഒരേ ചൈതന്യത്തിന്റെ അംശങ്ങളായി കണ്ടു. ശരീരത്തിന് കൈകാലുകള്‍, മൂക്ക്, കണ്ണ്, ചെവി എന്നിങ്ങനെ പല അവയവങ്ങളുണ്ട്. അവയ്ക്കെല്ലാം പ്രത്യേക ധര്‍മ്മങ്ങളുമുണ്ട്. എന്നാല്‍ വിവിധ അവയവങ്ങളും ധര്‍മ്മങ്ങളും തമ്മില്‍ പരസ്പരപൂരകവും പരസ്പരാശ്രിതവുമായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ശരീരം നിലനില്ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ജീവിതത്തിന്റെ ആധാരം യോജിച്ചുള്ള പ്രവര്‍ത്തനമാണ്. അതിനാല്‍ ഭാരതത്തില്‍ സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകം കുടുംബമായി. വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും കടമകളായിരുന്നു ഉണ്ടായിരുന്നത്. അവകാശങ്ങളായിരുന്നില്ല.
വ്യക്തി തന്റെ കടമകള്‍ പൂര്‍ണ്ണമായി നിര്‍വഹിക്കുമ്പോള്‍ മറ്റൊരാളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. മകന് തന്റെ കടമകള്‍ കൃത്യമായി നിര്‍വഹിക്കുമ്പോള്‍ മാതാപിതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. മാതാപിതാക്കള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുമ്പോള്‍ മകന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. തൊഴിലാളി തന്റെ കടമ നിര്‍വഹിക്കുമ്പോള്‍ തൊഴിലുടമയുടേയും, തിരിച്ച് തൊഴിലുടമ തന്റെ കടമ നിര്‍വഹിക്കുമ്പോള്‍ തൊഴിലാളിയുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. ഇങ്ങനെ വ്യക്തി മുതല്‍ സമഷ്ടിവരെ പരസ്പരപൂരകവും പരസ്പരാശ്രിതവുമായ ജീവിത പദ്ധതിയില്‍ സംഘര്‍ഷത്തിന് സ്ഥാനമില്ല.
ഭാരതജീവിത ദര്‍ശനം ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാര്ത്ഥങ്ങളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാനം ധര്‍മ്മമാണ്. ധര്‍മ്മവുമായി ജനങ്ങളെ യോജിപ്പിക്കുന്നത് വ്യക്തിയെ പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിലേക്ക് നയിക്കാനാണ്. ഇങ്ങനെ അര്‍ത്ഥകാമങ്ങളുടെ ആര്‍ജ്ജനം ധര്മ്മത്തിലൂന്നിയതും മോക്ഷത്തിലേക്ക് നയിക്കുന്നതുമായിരിക്കണം എന്ന നിബന്ധന സമൂഹത്തിന് ശാന്തിയും സമാധാനവും കൈവരുത്താനുള്ള ഉറച്ച അടിസ്ഥാനമായിത്തീരുന്നു.
ഈ ജീവിതദര്‍ശനം ആധുനിക കാലഘട്ടത്തിനനുസരിച്ച് രൂപപ്പെടുത്തിയതാണ് ഏകാത്മമാനവ ദര്‍ശനം. അതിലൂടെ ദീനദയാല്‍ജി ഭാരതത്തിന്റെ ലോകദൗത്യം വ്യക്തമാക്കുകയും, ഭാരതത്തിന്റെ ഭാവി കരുപ്പിടിപ്പിക്കാനുള്ള ഉറച്ച അടിത്തറയൊരുക്കുകയും ചെയ്തു.
വൈവിദ്ധ്യങ്ങള്‍ വൈരുദ്ധ്യങ്ങളല്ല
ദീനദയാല്‍ജി മുന്നോട്ടുവച്ച ഏകാത്മമാനവദര്‍ശനത്തില്‍ സര്‍വ്വചരാചരങ്ങള്‍ക്കും സ്ഥാനമുണ്ട്. അവര്‍ക്കെല്ലാം നിര്‍വഹിക്കാന്‍ കടമകളുണ്ട്. സൃഷ്ടിയിലെ മറ്റ് ഘടകങ്ങള്‍ക്ക് ഇതരഘടകങ്ങളോട് നിര്‍വ്വഹിക്കേണ്ട കടമകളുണ്ട്. അതിനാല്‍ സൃഷ്ടിയിലുള്ള എല്ലാ ഘടകങ്ങളും നിലനില്‍ക്കേണ്ടത് ആവശ്യമാണ്. ലോകത്ത് കാണുന്ന വൈവിധ്യങ്ങള്‍ വൈരുദ്ധ്യങ്ങളല്ല. ഒരേ ഏകതയുടെ വിവിധ രൂപത്തിലള്ള പ്രകടീകരണങ്ങളാണ്. സൃഷ്ടിയിലെ ഏതെങ്കിലും ഒരു ചെറിയ ഘടകത്തിനുപോലുമുണ്ടാകുന്ന ഹാനി ലോകത്തെ എല്ലാ ഘടകങ്ങളേയും ബാധിക്കും. ഏകാത്മമാനവ ദര്‍ശനത്തിന്റെ കാഴ്ചപ്പാട് ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം’- എന്നതാണ്. ജീവിതപുരോഗതി സമന്വയത്തിലും സഹകരണത്തില്ക്കൂടിയുമാണുണ്ടാകുന്നത്. ‘സബ്കെ സാഥ്, സബ്കെ വികാസ്’- എന്ന മുദ്രാവാക്യം ഇത് സൂചിപ്പിക്കുന്നു.
സ്വാതന്ത്ര്യം നേടിയ ഭാരതത്തിന് ലോകത്തിന് നല്കാന് ഒരു സന്ദേശവും ജീവിതവാഗ്ദാനവും ഉണ്ടെന്ന് തിരിച്ചഞ്ഞ് അതിന്റെ സാക്ഷാല്‍ക്കാരത്തിലാണ് സ്വാതന്ത്ര്യത്തിന്റെ സാഫല്യമെന്ന് ദീനദയാല്‍ജി വിശ്വസിച്ചു. അദ്ദേഹം വിഭാവനം ചെയ്ത ജീവിതപദ്ധതി ഭാരതത്തില്‍ നടപ്പാക്കുക എന്നതാണ് ഭാരതത്തിന് നിര്‍വഹിക്കാനുള്ള ആഗോളദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: