ന്യൂദല്‍ഹി: ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരെയും സൈന്യം വധിച്ചു. ഞായറാഴ്ച രാവിലെ വരെ നീണ്ട സൈനിക നടപടിക്കൊടുവിലാണ് ഭീകരരെ എല്ലാം വധിച്ചത്. അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സിവിലിയനും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി ബിപിന്‍ റാവത്ത് ജമ്മുകശ്മീരിലെത്തി.
2003ല്‍ ഭീകരാക്രമണം നടന്ന സുന്ജാന് സൈനിക ക്യാമ്പിന് നേര്‍ക്കാണ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആക്രമണമുണ്ടായത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ 36-ാം ബ്രിഗേഡിന്റെ ക്യാമ്പിന് പിന്നിലൂടെ ശനിയാഴ്ച പുലര്‍ച്ചെ വെടിയുതിര്‍ത്ത് പ്രവേശിച്ച ഭീകരര്‍ സൈനിക ക്വാര്‍ട്ടേഴ്സുകളില്‍ കടക്കുകയായിരുന്നു. നൂറ്റമ്പതിലേറെ സൈനിക കുടുംബങ്ങളും ക്യാമ്പിലുണ്ടായിരുന്നു. ഇവര്‍ക്ക് നേരേ ഭീകരര്‍ വെടിയുതിര്‍ത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പത്തോളം പേര്‍ക്ക് പരിക്കുണ്ട്. സൈനികരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത് തടയുന്നതിനിടെയാണ് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്.
ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയിലെ സുബേദാര്‍ മദന്‍ ലാല്‍ ചൗധരി, സുബേദാര്‍ മുഹമ്മദ് അഷ്റഫ് മിര്‍, ഹവീല്‍ദാര്‍ ഹബീബുള്ള ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്, ലാന്‍സ് നായിക് മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് ഇക്ബാലിന്റെ പിതാവ് എന്നിവരാണ് കൊല്ലപ്പെട്ടത്. മദന്‍ലാലിന്റെ മകള്‍ നേഹ അടക്കം നിരവധി കുടുംബാംഗങ്ങള്‍ക്കും വെടിയേറ്റു. റൈഫിള്‍മാന്‍ നസീര്‍ അഹമ്മദിനും പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയ്ക്കും വെടിയേറ്റിരുന്നു. പിന്നീട് ഇവര്‍ സത്വാരിയിലെ സൈനിക ആശുപത്രിയില്‍ പ്രസവിച്ചു. അമ്മയും കുഞ്ഞും ആരോഗ്യസ്ഥിതി വീണ്ടെടുത്തെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.
ജമ്മുവിലെത്തിയ കരസേനാ മേധാവി ഭീകരവിരുദ്ധ നടപടികളുടെ പുരോഗതി വിലയിരുത്തി. സൈനിക കമാണ്ടര്‍മാരുമായി ബിപിന്‍ റാവത്ത് ചര്‍ച്ച നടത്തി. ഭീകരര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കരസേനാ മേധാവി നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗവര്‍ണ്ണര്‍ എന്‍.എന്‍. വോഹ്റ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ കണ്ട് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: