അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ പ്രധാനപ്പെട്ട അഞ്ച് ധാരണാ പത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യന്‍ ഓയില്‍ എണ്ണക്കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനന പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി ലഭിക്കുന്നത് അടക്കമുള്ള അഞ്ച് കരാറുകളാണ് ഒപ്പുവെച്ചത്.
അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയിലാണ് പുതിയ നേട്ടം ഇരു രാജ്യങ്ങള്‍ക്കും ഉണ്ടായത്. ഇത് കൂടാതെ റെയില്‍വേ, ഊര്‍ജം, മാനവശേഷി, സാമ്പത്തിക മേഖലകളിലുള്ള കരാറുകളിലും ഇരു നേതാക്കളും ഒപ്പുവച്ചു.
വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ചൂഷണം തടയുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തൊഴില്‍പരമായ ഇ പ്ലാറ്റ്ഫോമുകളില്‍ നിലനില്‍ക്കുന്ന ദോഷകരമായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് കരാര്‍ തൊഴിലാളികള്‍ക്കായി വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികള്‍ നടപ്പാക്കാനും ധാരണയായിട്ടുണ്ട്.
റെയില്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സഹകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത് സംയുക്തമായി ഗവേഷണവും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ഇരു നേതാക്കളും ധാരണയില്‍ എത്തിയിട്ടുണ്ട്. സാമ്പത്തിക സേവന രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണിത് നടപ്പാക്കുന്നത്. ഇനി മുതല്‍ സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: