ഗുവാഹത്തി: ആസാമിലെ ഹൊജായി ജില്ലയിൽ ട്രെയിനിടിച്ച് നാല് കാട്ടാനകൾ ചരിഞ്ഞു. മറ്റൊരു കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആനകൾ കൂട്ടമായി റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് ഗുവാഹത്തി-സിൽചാർ പാസഞ്ചർ ട്രെയിൻ ഇടിക്കുന്നത്. ഞായറാഴ്ച രാവിലെ ഒൻപതരയോടുകൂടിയാണ് ദാരുണമായ ദുരന്തം നടന്നത്.
മധ്യ ആസാമിലെ ഹാബിപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 180 കിലോമീറ്റർ അകലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നാല് ആനകൾ സംഭവസ്ഥലത്ത് വച്ച് തന്നെ ചരിഞ്ഞു, മറ്റൊന്നിന് ഗുരുതരമായി പരിക്കേറ്റു. ആനകളെ ഇടിച്ച് ഉടൻ തന്നെ ട്രെയിനിന്റെ എഞ്ചിൻ ബോഗികളിൽ നിന്നും വിട്ടു പോയി.
നേരത്തെയും പ്രദേശത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നത് പതിവാണ്. ആനകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ അരങ്ങേറാതിരിക്കാൻ റെയിൽവെയും വനം വകുപ്പും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: