ശനിയാഴ്ച രാവിലെ അശാന്തന്റെ പോണേക്കരയിലെ വീട്ടില്‍ പോയി. അവിടെ അശാന്തന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുകയായിരുന്നു. അശാന്തന്റെ ആഗ്രഹപ്രകാരം തികച്ചും വൈദികമായ സമ്പ്രദായത്തില്‍ ആയിരുന്നു ചടങ്ങുകള്‍. വേദ മന്ത്രങ്ങള്‍ മുഴങ്ങി, പുണ്യാഹം തളിച്ചു. അശാന്തന്റെ വീട്ടുമുറ്റത്ത് നിന്നുതന്നെ വേദപഠനം ആരംഭിച്ചവരായിരുന്നു മരണാനന്തര വൈദിക കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വേദവിധി പ്രകാരം ഉപനയനം നടത്തുകയും ഗായത്രി ഉപാസിക്കുകയും ചെയ്ത ആളായിരുന്നു അശാന്തന് അഥവാ മഹേഷ്. പൂണൂല് ധരിച്ചിരുന്നു. അശാന്തന്റെ വീട്ടുമുറ്റത്ത് നിന്നാണ് രാധാകൃഷ്ണ വൈദിക്കിന്റെ നേതൃത്വത്തില്‍ ഗുരു ഉപേന്ദ്ര സ്മാരക വേദവിദ്യാ പ്രതിഷ്ഠാന്റെ തുടക്കം. അതേ രാധാകൃഷ്ണ വൈദിക്കിന്റെ സാന്നിധ്യത്തില്‍ അശാന്തന്റെ ഗുരുകുല സഹപാഠികളാണ് അവിടെ, അദ്ദേഹത്തിന്റെ മരണാനന്തര വൈദിക കര്‍മ്മങ്ങള്‍ ചെയ്തത്.
കര്‍മങ്ങള്‍ ചെയ്തിരുന്നവര്‍ ആരും ജാതിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. അവരില്‍ പലരും ഞാനറിയുന്നവരും ആയിരുന്നു. പലരും ആര്‍എസ്എസ്സുകാരും ആയിരുന്നു. അശാന്തന് വേദം പഠിക്കാനും പൂണൂല് ധരിക്കാനും ഒരു തടസ്സവും ഉണ്ടായിരുന്നില്ല. വൈദിക വിധി പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ വിവാഹവും. ഇങ്ങനെയുള്ള ഒരാളെയാണ് ദളിതനാക്കിയത്. ഞങ്ങളില്‍ ഒഴുകുന്നത് മാനവ രക്തമാണെന്ന് പറയുന്നവരാണ് അയാളെ ദളിതനാക്കിയത്.
ഞാനറിയുന്ന ചിത്രകാരനാണ് അശാന്തന്. എറണാകുളത്ത് വളര്‍ന്നു വന്ന ചിത്രകാരന്മാരില് ശ്രദ്ധേയനായ ഒരാളായിരുന്നു. അയാളുടെ ചിത്രങ്ങളും രചനാരീതിയും എനിക്കിഷ്ടമായിരുന്നു. ചിത്രകാരനും ശില്പിയുമെല്ലാം വിശ്വകര്മനാണ്. അവന് ഹരിജനും, ദളിതനും അല്ല. അവനെ ഈ സമൂഹം ഈശ്വരന് തുല്യനായിട്ടാണ് കണ്ടതെന്ന് പ്രസിദ്ധ കലാനിരൂപകനായ ആനന്ദ കുമാരസ്വാമി പറഞ്ഞിരുന്നു. എല്ലാത്തിലും രാഷ്ട്രീയം കാണുന്ന ഈ മാനവ രക്തവാദികള്ക്ക് മനുഷ്യനെ അറിയില്ല. അവര്‍ മനുഷ്യനെ വിഭജിച്ചുകൊണ്ടിരിക്കും. അശാന്തന് അറിയില്ലല്ലോ ഇതെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: