കോഴിക്കോട്: ആര്‍ക്കോവേണ്ടി, എന്തിനോവേണ്ടി കോഴിക്കോട്ട് അരങ്ങേറിയ മേള ഇന്നലെ കൊടിയിറങ്ങി. വന്‍ പ്രചാരണങ്ങളും ഔദ്യോഗിക സംവിധാനവും ഉപയോഗപ്പെടുത്തി ബീച്ചില്‍ നടത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അവസാനിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. കേരളത്തിന്റെ സാഹിത്യ പാരമ്പര്യത്തിന് എന്ത് വിലയാണ് ഉത്സവത്തില്‍ നല്കപ്പെട്ടത്? എന്ത് സംഭാവനയാണ് അതിലേക്ക് ഉണ്ടായത്? എന്ത് സാഹിത്യമാണ് ചര്‍ച്ച ചെയ്തത്? ഫലത്തില്‍ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക തട്ടിപ്പായിരുന്നു മേള.
ഒരു പുസ്തക പ്രസാധകസ്ഥാപനത്തിന് പുസ്തകം വിറ്റഴിക്കാനും അതു വഴി തല്പര രാഷ്ട്രീയത്തിന് ഗതിവേഗം കൂട്ടാനും ചിട്ടപ്പെടുത്തിയ ഒരു പൊറാട്ടു നാടകമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഏതെങ്കിലും ഒരു സാഹിത്യ കൃതി സമഗ്രമായി വിലയിരുത്താനോ ചര്‍ച്ച ചെയ്യാനോ മേളയില്‍ അവസരമുണ്ടായില്ല. അതേ സമയം ഡിസിബുക്സിന് ഇഷ്ടപ്പെട്ട പുസ്തകത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായി. പുതിയ ഏതെങ്കിലും പുസ്തകമോ എഴുത്തുകാരനോ മേളയിലൂടെ ഉയര്‍ന്നുവന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പണമായും പ്രായോജകരുടെ പണമായും സംഘാടകരുടെ ഖജനാവിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തിയെന്നത് കാണാതിരുന്നുകൂടാ.
മലയാള അക്ഷരങ്ങള്‍ തെറ്റുകൂടാതെ എഴുതാനോ പറയാനോ കഴിയാത്തവരായിരുന്നു പങ്കെടുത്തവരില്‍ ഭൂരിഭാഗവുമെന്ന ആക്ഷേപം കണ്ടില്ലെന്ന് നടിക്കാനാവില്ല. സാഹിത്യസംബന്ധമായ ചര്‍ച്ചകളും അതുവഴി പുതുതലമുറയെ സാഹിത്യലോകത്തേക്ക് കൈപിടിച്ചുയര്‍ത്തലും ലക്ഷ്യമിട്ടല്ലായിരുന്നു മേളയെന്നത് വ്യക്തം. തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് കരുത്തുപകരാന്‍ പര്യാപ്തമായവരെ ഒരു വേദിയില്‍ എത്തിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞത് വിജയമായി വ്യാഖ്യാനിക്കാം.
കനയ്യകുമാര്‍, പെരുമാള്‍ മുരുകന്, റൊമീള ഥാപ്പര്‍, പ്രകാശ്രാജ്, അരുന്ധതിറോയ് തുടങ്ങിയ ഒരു പ്രത്യേക രാഷ്ട്രീയ സംസ്കാരം വെച്ചു പുലര്‍ത്തുന്നവര്‍ക്കായിരുന്നു പ്രാമുഖ്യം. വലതുപക്ഷ എഴുത്തിനെ നിര്‍ഭയം വിമര്ശിക്കുന്നരീതിയില് മേളയുടെ ഡയറക്ടര്‍ സച്ചിദാനന്ദന് തന്നെ രംഗത്തുവന്നതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തം.
ബാലസാഹിത്യം ചര്‍ച്ച ചെയ്ത വേദിയില്‍ പേരും പെരുമയുമുള്ള ഏതെങ്കിലും ബാലസാഹിത്യകാരനോ കുട്ടികളില്‍ നിന്നുള്ള എഴുത്തുകാരോ ഉണ്ടായില്ലെന്നത് എത്ര ഖേദകരമാണ്. ബാലസാഹിത്യത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുലഭിച്ച എസ്.ആര്. ലാലിനുപോലും സ്ഥാനമുണ്ടായില്ല. എന്തിനധികം ഇതൊന്നും കേള്‍ക്കാന്‍ സദസ്സില്‍ കുട്ടികളുമുണ്ടായിരുന്നില്ല. പ്രത്യേക രാഷ്ട്രീയ വീക്ഷണവും അതിനൊത്ത സംഘാടനവും വഴി മേള ഒരു കെട്ടുകാഴ്ചയായി എന്നതാണ് വാസ്തവം.
രാഷ്ട്രീയ അജണ്ടയിലേക്ക് സാഹിത്യ മേഖലയെ കുടിയിരുത്താനായിരുന്നു സംഘാടകര്‍ ശ്രമിച്ചത്. കേന്ദ്രസര്‍ക്കാറില്‍ നിന്ന് 20 ലക്ഷവും കേരള സര്‍ക്കാറില്‍ നിന്ന് 25 ലക്ഷവും ഇക്കാര്യത്തിനായി വാങ്ങിച്ചു. അതേസമയം മേളയുടെ പേരില്‍ കേന്ദ്രസര്‍ക്കാറിനും അതിന് നേതൃത്വം നല്കുന്ന രാഷ്ട്രീയ കക്ഷിക്കും നേരെ കൊടിയ ആക്ഷേപങ്ങള്‍ ചൊരിയാന്‍ ആവോളം അവസരം നല്കുകയുണ്ടായി. സാഹിത്യത്തിന്റെ പേരില്‍ നടന്ന ഈ രാഷ്ട്രീയ ആഭാസം വഴി ഒരു പുസ്തകപ്രസാധനസ്ഥാപനത്തിന് വന്‍ വിറ്റുവരവുണ്ടായി എന്നത് വാസ്തവമാണ്. കോഴിക്കോട് കേന്ദ്രമായുള്ള മറ്റൊരു പ്രസാധകര്‍ക്കും മേളയില്‍ സ്റ്റാള്‍ അനുവദിച്ചില്ലെന്നതില് തന്നെയുണ്ട് അതിന്റെ രാഷ്ട്രീയം.
മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ എംടിയെ പോലുള്ള ഒരു സാഹിത്യനായകന് സംസാരിക്കാന്‍ കഴിയാതെ പോയതും സംഘാടകരുടെ രാഷ്ട്രീയ അജണ്ടകൊണ്ടാണെന്ന് ആരോപണമുണ്ട്. പ്രകാശ്രാജിന്റെ വാക്കുകള്‍ക്കാണ് സദസ്സ് ചെവിയോര്ക്കുന്നതെന്ന് എംടിയെ അടുത്തിരുത്തി അധ്യക്ഷന്‍ പറഞ്ഞാല്‍ മനസ്സില്‍ ഇത്തിരിയെങ്കിലും സാഹിത്യവും സംസ്കാരവുമുള്ള ആരെങ്കിലും സംസാരിക്കാന്‍ മുതിരുമോ? മേള നടക്കുമ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ‘ആമി’ സിനിമയെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമെന്ന് മൂന്നാഴ്ച മുമ്പ് പുറത്തിറക്കിയ നോട്ടീസില്‍ കൊടുക്കണമെങ്കില്‍ അജണ്ട വ്യക്തമല്ലേ? 500 പ്രശസ്ത എഴുത്തുകാരും ചിന്തകരും പങ്കെടുക്കുകയും ചര്‍ച്ചകള്‍, സംഗീതം, നൃത്തം, സിനിമ, പരമ്പരാഗത ഭക്ഷ്യോത്സവം എന്നിവ ഉണ്ടാവുമെന്നും സംഘാടകര്‍ കൊട്ടിഘോഷിച്ചിരുന്നു.
അതിനുശേഷം എന്തുണ്ടായി എന്ന് ഏതെങ്കിലുമൊരു സാഹിത്യാഭിരുചിയുള്ളയാള് ചോദിച്ചാല്‍ എന്ത് മറുപടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: