തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിന്റെ സ്വത്തില്‍ പകുതിയും അനധികൃതമായി സമ്പാദിച്ചതാണെന്ന് വിജിലന്‍സ്. ബാബു നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും അന്വേഷണ സംഘം. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നെ ബാബുവിനെതിരായ കണ്ടെത്തല്‍ നിലനില്ക്കും. പുതിയ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.
അന്വേഷണ സംഘം കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി ബാബുവിന്റെ മൊഴിയെടുത്തിരുന്നു. ബാബുവിനെതിരെ 2016 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് വീണ്ടും മൊഴിയെടുത്തത്. മന്ത്രിയും എംഎല്‍എയുമായിരുന്ന കാലത്തെ ടിഎയും, ഡിഎയും മക്കളുടെ വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളും വരുമാനമായി കണക്കാക്കണം.
ഭാര്യവീട്ടില്‍ നിന്ന് ലഭിച്ച സ്വത്തുക്കളും മറ്റും വരുമാന സ്രോതസ്സായി കാണണമെന്നുമായിരുന്നു ബാബുവിന്റെ ആവശ്യം. ടിഎയുടെയും ഡിഎയുടെയും കാര്യം വിജിലന്‍സ് സംഘം ഭാഗികമായി അംഗീകരിച്ചു. എന്നാല്‍ മറ്റ് അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നാണ് നിഗമനം.
ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാബുവിന്റെ ബിനാമി ബാബുറാമിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. അതിനെ ബാബുവിനെതിരെ തെളിവില്ലന്ന നിലയില്‍ പ്രചരിപ്പിച്ചു. തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബുറാം ഹൈക്കോടതിയെയും സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: