കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ മാനേജുമെന്റ് നിര്‍ദേശിച്ചു. പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിന്റെ കരാര്‍ പുതുക്കേണ്ടെന്നും മാനേജ്മെന്റ് തീരുമാനിച്ചു. ഗൗരി നേഘ എന്ന വിദ്യാര്‍ത്ഥിനിയുടെ അസ്വാഭാവികമരണവുമായി ബന്ധപ്പെട്ട കേസിലെ അദ്ധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തതാണ് നടപടിക്ക് കാരണം.
ഇനി ഒന്നരമാസം കൂടിയേ പ്രിന്‍സിപ്പലിന് കാലാവധിയുള്ളൂ. പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജുമെന്റ് വിലയിരുത്തി. വിരമിക്കുന്നതുവരെ അവധിയില്‍ പോകാനാണ് പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രിന്‍സിപ്പലിനെ നീക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജ്മെന്റിനോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ മനേജുമെന്റിന്റെ ഈ നടപടി ഒത്തുകളിയാണെന്ന് ഗൗരി നേഘയുടെ അച്ഛന് പ്രതികരിച്ചു. ശമ്പളത്തോടെ അവധി കൊടുത്തത് ഒത്തുകളിയുറ്റെ ഭാഗമായാണെന്നും ഗൗരിയുടെ അച്ഛന് പറഞ്ഞു. പ്രതികളായ രണ്ടു ടീച്ചര്‍മാരെ കേക്കു മുറിച്ചും റോസാപുഷ്പങ്ങള്‍ നല്‍കിയും സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തയും ജന്മഭൂമിയടക്കമുള്ള മാധ്യമങ്ങള്‍ നല്‍കിയിരുന്നു.
വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച വന്നതായി വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിരുന്നു. പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരികെ പ്രവേശിപ്പിച്ചത് സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മാനേജുമെന്റിന് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. കേക്കു മുറിച്ച് അവരെ സ്വീകരിച്ചതിനും തിരിച്ചെടുത്തതിനും പല കുറി വിശദീകരങ്ങള്‍ ചോദിച്ചിട്ടും പ്രിന്‍സിപ്പാള്‍ നല്‍കിയില്ല. ആഘോഷം പ്രിന്‍സിപ്പലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം സഹിതം പ്രചാരിപ്പിച്ചത്. ഈ സ്ഥാനത്തിരുന്ന് പ്രിന്‍സിപ്പള്‍ ചെയ്തത് ഒട്ടും ശരിയായ നടപടിയല്ല.കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: