കൊച്ചി: കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ച എറണാകുളം പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടി. സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും.
വ്യക്തമായ രേഖകളില്ലാതെയാണ് കോണ്‍വെന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി കണ്ടെത്തി.
കോണ്‍വെന്റില്‍ മാനസികമായും ശാരീരികമായും കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തി. ഇന്ന് രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടികളുടെ മൊഴി എടുത്തിരുന്നു. രണ്ട് മണിക്കൂറോളമാണ് മൊഴി എടുക്കല്‍ നീണ്ടുനിന്നത്. ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് ഹോസ്റ്റലിലുള്ളത്.
സികെസി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കന്യാസ്ത്രീകള്‍ നടത്തിന്ന ബോര്ഡിംഗിലുള്ളത്. ഇവിടുത്തെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പീഡനമേറ്റത്. ഹോസ്റ്റലിലെ വാര്‍ഡനായ അംബികാമ്മ ക്രൂരമായി ശാരീരിക, മാനസിക പീഡനമേല്പ്പിക്കുന്നതായും ഇതേക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് കന്യാസ്ത്രീമാര്‍ കടുത്ത രീതിയില്‍ ശിക്ഷണത്തിന് ഇരയാക്കിയെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കുട്ടികളുടെ പരാതി.
കഴിഞ്ഞദിവസം രാത്രി ഹോസ്റ്റലിന് വെളിയില്‍ വന്ന കുട്ടികള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പീഡനം കൂടിയതെന്നും ഭക്ഷണം തരാതെ പട്ടിണിക്കിട്ടെന്നും കുട്ടികള്‍ പറഞ്ഞു. നേരത്തെ മുതല്‍ കോണ്‍വെന്റ് ഹോസ്റ്റലില്‍ കടുത്ത പീഡനമാണെന്നും കഴിഞ്ഞ ഒരാഴ്ചയായി പീഡനം സഹിക്കാതായതോടെയാണ് തങ്ങള്‍ പുറത്തുവന്ന് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: