ലക്നൗ: അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അന്തര്‍ദേശീയ ഭീകര പ്രസ്ഥാനത്തിന്റെ ബ്രാഞ്ചാണെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് സയിദ് വസീം റിസ്വി. എക്സിക്യൂട്ടിവ് അംഗമായ സല്മാന് നദ്വിയെ പുറത്താക്കിയതോടെ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയില്‍ ക്ഷേത്രം പണിയണമെന്നും മസ്ജിദ് ലക്നൗവില്‍ പണിയണമെന്നും പറഞ്ഞ് എക്സിക്യൂട്ടീവംഗം സല്മാന് നദ്വിയെ ബോര്‍ഡ് പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് വസീം റിസ്വിയുടെ പ്രതികരണം. കോടതിക്കു പുറത്തുള്ള തര്‍ക്കപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ നദ്വി പറഞ്ഞു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും റിസ് വി പറഞ്ഞു. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ഇവരുടെ ഉദ്ദേശം. മുസ്ലീം ലോ ബോര്‍ഡിനെ സര്‍ക്കാര്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അയോദ്ധ്യയില്‍ നിര്‍മ്മിക്കേണ്ടത് രാമക്ഷേത്രം തന്നെയാണ്,മസ്ജിദിനായി മറ്റൊരു സ്ഥലം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്നൗവിലെ നദ്വത്തുല് ഉലമ സെമിനാരിയില്‍ അദ്ധ്യാപകനായിരുന്ന സല്മാന് നദ്വി തര്‍ക്ക പരിഹാരത്തിനായി നല്കിയ ഉപദേശം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെ ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ രവിശങ്കറിനെ സന്ദര്‍ശിച്ച ശേഷം പ്രശ്നത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കണമെന്നും മസ്ജിദ് അയോധ്യയില്‍ നിന്നും മാറി മറ്റൊരു സ്ഥലത്ത് നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതും വിവാദമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബോര്‍ഡ് നദ് വിയെ പുറത്താക്കിയത്.
അതേസമയം നദ്വി മൂന്നു വര്‍ഷം മുമ്പ് ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ അന്നേരം ബോര്‍ഡ് നദ്വിക്കെതിരെ യാതൊരു നടപടിയുമെടുത്തില്ല. രാജ്യത്ത് സമാധാനവും സന്തോഷവും നിറയുന്നതിനായി അദ്ദേഹമെടുത്ത തീരുമാനത്തിന്റെ പുറത്താണ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. ഇതിന്റെയര്‍ത്ഥം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് സൗദിയിലും പാക്കിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന ഭീകരവാദപ്രസ്ഥാനത്തിന്റെ ബ്രാഞ്ചായാണ് ബോര്‍ഡ് എന്നാണെന്നും റിസ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: