ന്യൂദല്‍ഹി: പ്രശസ്ത കന്നഡ സാഹിത്യകാരന് ചന്ദ്രശേഖര്‍ കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദി കവിയായ മാധവ് കൗശിക് ആണ് പുതിയ ഉപാധ്യക്ഷന്‍. വിനായക് കൃഷ്ണ ഗോകക്(1983), യു.ആര് അനന്തമൂര്‍ത്തി(1993) എന്നിവര്‍ക്ക് ശേഷം അധ്യക്ഷ പദവിയിലെത്തുന്ന കന്നഡ സ്വദേശിയാണ് കമ്പര്‍.
കമ്പറിന് 56 വോട്ടുകളും എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന ഒറീസ എഴുത്തുകാരി പ്രതിഭാ റായിക്ക് 29 വോട്ടും ലഭിച്ചു. മറാഠി എഴുത്തുകാരന് ബാലചന്ദ്ര നേമഡെയ്ക്ക് നാല് വോട്ടുകളാണ് കിട്ടിയത്. അനന്തമൂര്‍ത്തി അധ്യക്ഷനായ കാലത്താണ് കേന്ദ്രസാഹിത്യ അക്കാദമിയില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാമത് തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. ജനറല്‍ കൗണ്‍സില്‍ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തുന്നതാണ് അക്കാദമിയുടെ പതിവ്.
പത്തുവര്‍ഷമായി അക്കാദമി എക്സിക്യൂട്ടീവ് ബോര്‍ഡിലും 2013-2018വര്‍ഷം അക്കാദമി ഉപാധ്യകനായും കമ്പര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള റീജിയന് കണ്‍വീനറായി പ്രഭാവര്‍മ്മ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: