ആലപ്പുഴ: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിയുടെ കെട്ടുകാഴ്ച നിര്‍മ്മാണത്തിന് ശിവരാത്രി നാളായ ഇന്ന് തുടക്കമാകും. വിപുലമായ ഒരുക്കങ്ങളാണ് ഭരണി മഹോത്സവത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി ആര്. രാജേഷ്കുമാര്‍, മീഡിയ സെല്‍ കണ്‍വീനര്‍ ഗോപന് ഗോകുലം എന്നിവര്‍ അറിയിച്ചു.
കുത്തിയോട്ടം പന്ത്രണ്ടെണ്ണമാണുള്ളത്. കോതമംഗലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് കുത്തിയോട്ടം ഉണ്ട്. പുലര്‍ച്ചെ ആറുമുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. കുത്തിയോട്ടം വഴിപാട് വീട്ടുകളുടെ 25 പേര്‍ക്കും ചൂരല്‍ മുറിയുന്ന കുട്ടികളും ആശാനും ഉള്‍പ്പെടെ അത്യാവശ്യം ആള്‍ക്കാര്‍ക്കുമാത്രമേ നടപ്പന്തലില്‍ തിരുമുമ്പില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ. 22ന് വൈകിട്ട് നാലിന് കെട്ടുകാഴ്ച വരവ് ആരംഭിക്കും.
രാത്രിയില്‍ കുംഭഭരണി സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് മെമ്പര്‍മാരായ കെ. രാഘവന്, ശങ്കര്‍ദാസ്, എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ ആര്. രാജേഷ്, യു. പ്രതിഭാഹരി തുടങ്ങിയവര്‍ പങ്കെടുക്കും.
കെട്ടുകാഴ്ചകള്‍ വരുന്ന വഴിയില്‍ 21ന് വൈകിട്ട് മൂന്നുമുതല്‍ 23 രാവിലെ 8 വരെ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. സിസിടിവി ക്യാമറ ഉള്‍പ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: