ശനിഭഗവാന് പ്രാധാന്യമുള്ള, തമിഴ്നാട്ടിലെ മൂന്ന് പ്രമുഖ ശനീശ്വരക്ഷേത്രങ്ങളില്‍ ഒന്നാണ് കുച്ചനൂര്‍ ശ്രീ ശനീശ്വര ക്ഷേത്രം. നവഗ്രഹങ്ങളില്‍ ഒന്നാണെങ്കിലും ശനിയെ ഈശ്വരനായി സങ്കല്പ്പിച്ചിരിക്കുന്നു.ബ്രഹ്മഹത്യാ ദോഷത്തില്‍ നിന്ന് ശനിഭഗവാന് മോചനം കിട്ടിയത് ഇവിടെവച്ചാണെന്ന പ്രത്യേകതയുണ്ട്. സ്വയംഭൂ ലിംഗമാണ് ഇവിടുത്തേത്. ശിവലിംഗം മുകളിലേക്ക് വളര്‍ന്നുവരികയായിരുന്നു. വളര്‍ച്ച നിയന്ത്രിക്കാന്‍ ശിവലിംഗത്തിന്മേല് മഞ്ഞള്‍ പുരട്ടി നിയന്ത്രണവിധേയമാക്കിയതാണ് പ്രധാന പ്രതിഷ്ഠ.
കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന ദിനകരന് എന്ന രാജാവ് ഒരു കുഞ്ഞിനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഒരു ബ്രാഹ്മണ ബാലന് രാജാവിനെ സന്ദര്‍ശിക്കാന്‍ എത്തുമെന്നും അതിനുശേഷം രാജാവിന് ഒരു കുഞ്ഞ് ഉണ്ടാകുമെന്നും അശരീരി ഉണ്ടായി. വൈകാതെ ഒരു ദിവസം രാജാവിനെ കാണാന്‍ ഒരു ബ്രാഹ്മണബാലനെത്തി. രാജാവ് ബാലന് ചന്ദ്രവര്‍ദ്ധനന്‍ എന്ന് പേരിട്ടു. അധികം താമസിയാതെ രാജ്ഞി ഗര്‍ഭം ധരിച്ചു. രാജ്ഞി പ്രസവിച്ചതും ഒരാണ്‍കുഞ്ഞിനെ. കുഞ്ഞിന് സധഗന് എന്ന് പേരിട്ടു. കുട്ടികള്‍ വളര്‍ന്നു വലുതായതോടെ അതിബുദ്ധിമാനും സൗമ്യപ്രകൃതിക്കാരനുമായ ബ്രാഹ്മണബാലനെ കിരീടധാരണം നടത്തി യുവരാജാവായി പ്രഖ്യാപിച്ചു. ഈ സമയത്താണ് രാജാവിന് ശനിദശ തുടങ്ങുന്നതും ഏഴരശ്ശനിയുടെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നതും.
ദത്തുപുത്രനാണെങ്കിലും രാജാവിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു ചന്ദ്രവര്‍ധനന്‍. രാജാവിന് ഏഴരശ്ശനിയുടെ ദുരിതങ്ങള്‍ ഉണ്ടാകരുതെന്ന് തീവ്രമായി പ്രാര്‍ത്ഥിക്കാനായി സുരഭിനദിയുടെ തീരത്ത് ഇരുമ്പുകൊണ്ട് ഒരു ശനീശ്വരവിഗ്രഹം പ്രതിഷ്ഠിച്ചു ചന്ദ്രവര്‍ദ്ധനന്‍; ഉപാസനയും തുടര്‍ന്നു. അച്ഛന് ശനിദോഷം മൂലം ദുരിതാനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു, യുവരാജാവ്. മകന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ട ശനീശ്വര ഭഗവാന് ഏഴരവര്‍ഷക്കാലത്തെ ദുരനുഭവങ്ങള്‍ ലഘൂകരിച്ച് വെറും ഏഴരമണിക്കൂര്‍ നേരത്തേയ്ക്ക് മാത്രമാക്കി. നീതിമാന്മാരായ ജനങ്ങളെ താന്‍ ഉപദ്രവിക്കില്ലെന്നും അത് ഏറ്റവും കുറഞ്ഞതോതില്‍ മാത്രമായിരിക്കുമെന്നും വാക്ക് നല്കി. സന്തുഷ്ടനായ ചന്ദ്രവര്‍ധനന്‍ കുച്ചുപുല്ല് ഉപയോഗിച്ച് ശനീശ്വരന് ഒരു ക്ഷേത്രം പണികഴിപ്പിച്ചു, അതുകൊണ്ട് സ്ഥലം കുച്ചനൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഉച്ചപ്പൂജാവേളയില് നല്ലെണ്ണയില്‍ കുഴച്ച പച്ചരിച്ചോറ് നിവേദ്യം കാക്കകള്‍ക്ക് സമര്‍പ്പിച്ചശേഷം മാത്രമേ ഈ പ്രസാദം ഭക്തന്മാര്ക്ക് നല്‍കുകയുള്ളൂ. ആ സമയത്ത് കാക്കകള്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ പൂജാരിമാരും ഭക്തരും ഒരുമിച്ച് ഭഗവാനോട് മാപ്പ് അപേക്ഷിക്കുകയും കാക്കയെ എത്തിക്കണമെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആടിമാസത്തിലെ (ജൂലായ്-ആഗസ്റ്റ്) അഞ്ച് ആഴ്ചക്കാലം നടത്തുന്ന ആടി ഉത്സവം പ്രധാനമാണ്.
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് ക്ഷേത്രം.തേനി നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ. മധുരയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെ. രണ്ടരവര്‍ഷത്തിലൊരിക്കല്‍ ശനിയുടെ രാശിമാറ്റം നടക്കുന്ന ദിവസം ഇവിടെ വളരെ പ്രാധാന്യത്തോടെ ആഘോഷങ്ങള്‍ നടത്തുന്നു.രാവിലെ ആറ് തൊട്ട് ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് നാല് മണിതൊട്ട് രാത്രി 8.30 വരെയും ദര്‍ശനസൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: