ന്യൂദല്‍ഹി: ഹൃദയ ശസ്ത്രക്രിയാ ചെലവ് ഏറെ കുറയ്ക്കാന്‍ സഹായകമായി സ്റ്റെൻ്റിന്റെ വില വീണ്ടും കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ലക്ഷം രൂപവരെയാണ് കുറച്ചത്. ഇന്നലെ പിന്നെയും വിലകുറച്ചു. 2019 വരെ ഈ വില തുടരും.
ലക്ഷക്കണക്കിന് രൂപ ആശുപത്രികള്‍ ഇഷ്ടാനുസരണം രോഗികളില്‍നിന്ന് ഈടാക്കിവരുന്നത് തടയാന്‍ 2017 ഫെബ്രുവരിയില്‍ മെറ്റല്‍ സ്റ്റെൻ്റ് വില 7660 രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ചു. ഇന്നലത്തെ അവലോകനത്തില്‍ 400 രൂപ പിന്നെയും കുറച്ച് 7260 രൂപയാക്കി. മരുന്നുള്പ്പെടുത്തിയ ഡ്രഗ് എല്യൂട്ടിങ് സ്റ്റെൻ്റ് വില 29,600 രൂപയില്‍നിന്ന് ഇന്നലെ 27,890 രൂപയാക്കി. ദേശീയ മരുന്നു വില നിര്ണ്ണയസമിതിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) യാണ് തീരുമാനം പ്രഖ്യാപിച്ചത്. രോഗികളില്‍നിന്ന് ഈ ഉപകരണത്തിന് ഈടാക്കാവുന്ന പരമാവധി വിലയാണിത്.
വിദേശ നിര്‍മ്മിതം, ഇന്ത്യന്‍ എന്നിങ്ങനെ വേര്‍തിരിവ് പറഞ്ഞ് രോഗികളില്‍നിന്ന് ഇഷ്ടാനുസരണം പണം പിടുങ്ങുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനമായിരുന്നു സ്റ്റെൻ്റ് വിലകുറയ്ക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: