കാഞ്ഞിരപ്പള്ളി: പോലീസ് നോക്കി നില്‍ക്കെ തമ്പലക്കാട്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം-ഡിവൈഎഫ്ഐ അക്രമം. കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. നാരായണന്റെയും സമീപത്തെ ബിജെപി പ്രവര്‍ത്തകരുടെയും വീടുകള്‍ കല്ലേറില്‍ തകര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ തമ്പലക്കാട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തമ്പലക്കാട് പള്ളിപടിക്കല്‍ നിന്ന് പ്രകടനമായെത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ വീടുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് അമ്പലം ജങ്ഷനിലെത്തിയ അക്രമിസംഘം ബിജെപി പ്രവര്‍ത്തകന്റെ കടയും വിവേകാനന്ദ സേവാസമിതിയുടെ ഓഫീസും തകര്‍ത്തു. സമീപത്തെ സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. മണിക്കൂറുകളോളം അക്രമം നടത്തിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല.
കാഞ്ഞിരപ്പള്ളി, പനമറ്റം, തെക്കേത്തുകവല, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
അക്രമികളെ സംരക്ഷിക്കുന്ന പോലീസ് ഗുണ്ടാരാജിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ്. കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും അക്രമം വ്യാപിപ്പിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്ന് വി.എന്‍. മനോജ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: