സിങ് മന്ത്രിസഭയിലെ പ്രമുഖന്- ഭാരതത്തിലെ ഓഹരിവിപണി അട്ടിമറിക്കാന്‍ ദേശീയ-അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിവരുന്നു. ഒക്ടോബര്‍ ഒന്ന്, 2018 ആവുമ്പോഴേക്കും, ഫെബ്രുവരി രണ്ടിന് ഓഹരി വിപണിക്കുണ്ടായിരുന്ന മൂല്യത്തിന്റെ നേര്‍പകുതിയിലും താഴെയാക്കുകയാണ് ഈ രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര ഏജന്‍സികളും പ്രസ്തുത രാഷ്ട്രീയ നേതാവും കേന്ദ്രമന്ത്രാലയങ്ങളിലെ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥരുംഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 2004-ലെ തെരഞ്ഞെടുപ്പില്‍, അന്ന് അധികാരത്തിലിരുന്ന വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടത് വായനക്കാര്‍ ഓര്‍ക്കുന്നില്ലേ? 2019-ലെ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാര്‍ തോറ്റാല്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും, ഗൂഢാലോചനയ്ക്കും അട്ടിമറിക്കും നേതൃത്വം നല്കുന്ന നേതാവ് മന്ത്രിസഭയിലെ പ്രധാന തസ്തികയില്‍ എത്തുമെന്നുമാണ് ഈ ‘മാഫിയ’ സംഘത്തിന്റെ കണക്കുകൂട്ടല്‍.
രാഷ്ട്രീയ വിശകലന വിദഗ്ധനും മാധവിക്കുട്ടിയുടെ പുത്രനുമായ മോനു നാലപ്പാടാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ തന്റെ പ്രതിവാര ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാലപ്പാട് മണിപ്പാല്‍ സര്‍വകലാശാലയുടെ അന്താരാഷ്ട്ര പഠന കേന്ദ്രം മേധാവികൂടിയാണ്.
നാലപ്പാടുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന കേന്ദ്ര ഉദ്യോഗസ്ഥന്മാരില് ഒരാള്‍ പറഞ്ഞത്, ഗൂഢാലോചനയ്ക്കു നേതൃത്വം നല്കുന്ന വ്യക്തി ഒരുപക്ഷേ പ്രധാമന്ത്രിയായിത്തന്നെ നിയമിക്കപ്പെടുമെന്നാണ്. ‘കുതന്ത്രങ്ങളുടെ ഉസ്താദ്’ എന്നാണ് ദല്‍ഹി വൃത്തങ്ങള്‍ ഈ രാഷ്ട്രീയ ‘ദിവ്യനെ’ വിശേഷിപ്പിക്കുന്നത്. അദ്ദേഹവും പുത്രനും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ബിസിനസ്സ് സാമ്രാജ്യങ്ങളും വസ്തുവകകളും വാങ്ങിക്കൂട്ടിയ രഹസ്യം അങ്ങാടിപ്പാട്ടാണ്. ഈ രാഷ്ട്രീയ ‘ദിവ്യന്’ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് ഓഹരി വിപണിയില്‍ നിന്ന് നിയമവിരുദ്ധമായി 39,000 കോടി രൂപ സ്വന്തമാക്കിയത്രെ.
ഇദ്ദേഹത്തിന്റെ ശൈലി കുപ്രസിദ്ധമാണ്. മറ്റു മന്ത്രാലയങ്ങളില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചും, മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ചും അദ്ദേഹം രഹസ്യങ്ങള്‍ ചോര്‍ത്തും. തുറന്ന ഓഹരി വിപണിയെ തനിക്ക് ഗുണമുണ്ടാക്കുന്ന തരത്തില്‍ തിരിച്ചുവിടും. മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെ ഭവനം രഹസ്യക്യാമറകളും മൈക്കുകളും ഉപയോഗിച്ച് ഈ രാഷ്ട്രീയ ‘പ്രമുഖന്’ നിരീക്ഷണവലയത്തിലാക്കിയതും രഹസ്യങ്ങള്‍ ചോര്‍ത്തിയതും ഒരുകാലത്ത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
”ധനമന്ത്രാലയം, വാണിജ്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നീ സ്ഥാപനങ്ങളില്‍ സ്വന്തം ഉദ്യോഗസ്ഥന്മാരുണ്ടെങ്കില്‍ ഓഹരി വിപണി ഏതു ദിശയിലേക്കും തിരിക്കാന്‍ വളരെ എളുപ്പമാണ്” എന്നാണ് പ്രസ്തുത മന്ത്രിയുടെ ദീര്‍ഘകാല സഹപ്രവര്ത്തകന് നാലപ്പാടിനോട് പറഞ്ഞത്.
വിലയിടിഞ്ഞു കിടക്കുന്ന ഓഹരികളുടെ വില കൃത്രിമമായി വര്‍ധിപ്പിക്കുന്നതിന് ഈ നേതാവിന് ഒരു പ്രത്യേക മിടുക്ക് തന്നെയുണ്ട്. അങ്ങനെ വില കുത്തനെ കയറിയ ഓഹരികള്‍, സര്‍ക്കാര്‍ ഏജന്‍സികളെക്കൊണ്ട് ടണ്‍ കണക്കിന് വാങ്ങിപ്പിക്കും. വിലയിടിഞ്ഞു കിടന്ന സമയത്ത് ഈ നേതാവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വാങ്ങിക്കൂട്ടിയ ടണ്‍കണക്കിന് ഓഹരികളാണ് ഈ സര്‍ക്കാര്‍ വകുപ്പുകള്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിക്കൂട്ടുക- മുന്‍മന്ത്രിയുടെ ദീര്‍ഘകാല സുഹൃത്ത് വ്യക്തമാക്കുന്നു.
മുന്‍മന്ത്രിയും കുടുംബാംഗങ്ങളുമാണ് ഓഹരി വിറ്റതെന്നു കണ്ടെത്താന്‍ കഴിയില്ല. വിദേശ നിക്ഷേപവും ‘പാര്‍ട്ടിസിപ്പേറ്ററി നോട്ട്’ എന്ന തരികിട സംവിധാനവും പ്രയോജനപ്പെടുത്തിയാണത്രെ ഈ നേതാവും കൂട്ടരും ഓഹരികള്‍ സ്വന്തമാക്കുക.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങളുമാണ് ഓഹരി വിപണിയിലെ പ്രധാന കളിക്കാര്‍. 2004-2014 കാലത്ത് ഈ സ്ഥാപനങ്ങള്‍ വിപണിയില്‍നിന്ന് വാങ്ങിക്കൂട്ടിയ ഓഹരിയുടെ വിവരങ്ങളും, അത് ആരില്‍നിന്ന് മേടിച്ചു എന്ന വിവരവും മാത്രം മതിയാകും ഈ മുന്‍ മന്ത്രിയേയും കൂട്ടരേയും പൂട്ടുന്നതിന്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഇതിന് തുനിയാത്തതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ധനമന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും ഇപ്പോഴും വിലസുന്ന ഉദ്യോഗസ്ഥര്‍ ഈ മുന്‍മന്ത്രിയുടെ സംഘത്തില്‍പ്പെട്ടവരാണെന്ന ആക്ഷേപം ശക്തമാണ്.
സാമ്പത്തികകാര്യ പത്രങ്ങളിലൂടേയും ടിവി ചാനലുകളിലൂടെയും പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ കാരണം, ചില ഓഹരികളുടെ വില കുത്തനെ ഇടിയും. ആ സമയത്ത് ഈ ദിവ്യനും കുടുംബാംഗങ്ങളും ‘അജ്ഞാത’ ശക്തികളെ പ്രയോജനപ്പെടുത്തി ഈ ഓഹരി സ്വന്തമാക്കും. അതിനുശേഷം, നേരത്തെ പുറത്തുവിട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഓഹരി വിലകള്‍ വീണ്ടും വര്‍ധിക്കും. വാരാന്ത രാഷ്ട്രീയക്കാരനെന്ന് ഇരട്ടപ്പേരുള്ള ഈ രാഷ്ട്രീയ നേതാവും കുടുംബവും ആ വേളയില്‍ ഓഹരികള്‍ വിറ്റ് കോടികള്‍ സമ്പാദിക്കും.
നേതാവിന്റെ പൂച്ചു പുറത്തായത് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനുശേഷം സിംഗപ്പൂര്‍ ഓഹരി വിപണിയില്‍ അനുഭവപ്പെട്ട മാന്ദ്യമാണ്. റേറ്റിങ് ഏജന്‍സിയായ എഫ്ഐസിടിഎച്ച് ഭാരത സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് കാരണം. സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്ക് പതിവിലും കവിഞ്ഞ തുക വിലയിരുത്തിയത് ഭാരതത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ ഏജന്‍സി പ്രഖ്യാപിച്ചു.
അതിനു തൊട്ടുപിന്നാലെ, ഈ ദിവ്യന് തന്റെ സുഹൃത്തുക്കളോടു പറഞ്ഞുവത്രെ: ”ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. ലണ്ടനിലും ന്യൂയോര്‍ക്കിലും സിംഗപ്പൂരിലും ദുബായിലുമുള്ള സുഹൃത്തുക്കള്‍ നമുക്ക് അനുകൂലമാകുന്ന തരത്തില്‍ റേറ്റിങ് ഏജന്‍സികളായ മൂഡി, സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍, ഗോര്‍ഡ്മാന്‍ സാക്സ് എന്നിവയെക്കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിക്കും.” ഈ കുബുദ്ധിയുടെ ലക്ഷ്യം എന്താണെന്നോ? അദ്ദേഹവും പുത്രനും സാമ്പത്തിക തിരിമറിക്കും വഞ്ചനയ്ക്കും അന്വേഷണം നേരിടുകയാണ്. ആരാണ് അന്വേഷിക്കുന്നത്? കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോയായ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്, റവന്യൂ ഇന്റലിജന്‍സ് എന്നീ ഏജന്‍സികള്‍. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം വിജയിച്ചാല്‍ പിതാവും പുത്രനും തിഹാര്‍ ജയിലില്‍ അഴിയെണ്ണുമെന്ന് ഉറപ്പാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതാവ് കാണിക്കുന്ന ഉത്സാഹത്തിന്റെ രഹസ്യം മനസ്സിലായില്ലേ?
ഒക്ടോബര്‍ മാസത്തോടെ ഓഹരി വിപണി തകര്‍ക്കാന്‍ കഴിഞ്ഞാല്‍ ചെറുകിട നിക്ഷേപകരാണ് വഴിയാധാരമാകുക എന്നും, അവര്‍ തങ്ങളുടെ പക തീര്‍ക്കുക നരേന്ദ്ര മോദിയോടായിരിക്കുമെന്നും ഈ അന്നനടക്കാരന് നേതാവിന് ഉറപ്പുണ്ട്. ”കാര്യം കാണാന്‍ എന്തു കുത്സിത പ്രവൃത്തികള്‍ക്കും മടിക്കാത്ത ഈ നേതാവിന്റെ ശിങ്കിടികളായി ദല്‍ഹിയില്‍ കുറെ പത്രപ്രവര്‍ത്തക സിംഹങ്ങളും ബുദ്ധിജീവികളുമുണ്ട്. പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാത്ത ഈ ജീവികള്‍ക്ക് നേതാവാണത്രെ ചെല്ലും ചെലവും കൊടുക്കുന്നത്. അവരെല്ലാം നേതാവിനെ വിശേഷിപ്പിക്കുന്നത് ബുദ്ധിരാക്ഷസനെന്നും ചാണക്യനെന്നും സാമ്പത്തിക ശാസ്ത്രജ്ഞനെന്നും മറ്റുമാണ്. ചാണക്യന് ഇതുകേട്ടാല്‍, ആളെ വിട്ട് തല്ലിക്കുമെന്നത് വേറെ കാര്യം.
ഭാരതത്തിന്റെ ഓഹരി വിപണി നിയന്ത്രിക്കുന്ന കാളകളും കരടികളുമായി ഈ ‘ദിവ്യന്’ പല വഴിവിട്ട ബന്ധങ്ങളുമുണ്ട് എന്നത് അങ്ങാടിയില്‍ പാട്ടാണ്. ഹൈന്ദവ ഭീകരത, കാവി ഭീകരത എന്നൊക്കെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഈ വിദ്വാന് കയ്യിലെടുത്തിരിക്കുകയാണ്. അതുകൊണ്ട് അവരൊക്കെ അദ്ദേഹത്തിന്റെ കുത്സിത പ്രവൃത്തികള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ് പതിവ്. ഓഹരി വിപണിയിലെ കാളക്കൂറ്റന്മാരും കരടിയമ്മാവന്മാരുമായി ചേര്‍ന്ന് ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ വിപണി തകര്‍ക്കാനാണ് ദിവ്യന്റെ ലക്ഷ്യം.
ഈ ആശങ്കയ്ക്ക് ശക്തി പകരുന്നത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ പ്രസിദ്ധീകരിച്ചതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞ ഒരു കാര്യം മറക്കരുത്: ”ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയെ വളരെ സൂക്ഷ്മതയോടെ വേണം സമീപിക്കാന്‍. എപ്പോള്‍ വേണമെങ്കിലും വിപണിയുടെ സൂചിക കുത്തനെ താഴോട്ട് പോയേക്കാം. ഓഹരി വിപണി സൂചിക വര്‍ധിക്കുമ്പോഴേ കരുതിയിരിക്കുക.” ഒരുപക്ഷേ ദിവ്യനെപ്പോലുള്ളവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിയും.
മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസിന്റെ ബുദ്ധിരാക്ഷസനുമൊക്കെയായ പി. ചിദംബരം അടുത്തകാലത്ത് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. ”മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. വെറും പതിനഞ്ചു ലക്ഷം തൊഴിലുകള്‍ മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് സൃഷ്ടിച്ചത്.” രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് നല്കിയ മറുപടി എന്തായിരുന്നുവെന്നോ? ”കേരളം, കര്‍ണാടകം, ഒറീസ, ബംഗാള്‍ തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ നയപ്രഖ്യാപന പ്രസംഗങ്ങളില്‍ ഓരോ സംസ്ഥാനത്തും ഒരു കോടി വീതം പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രസ്തുത സംസ്ഥാനങ്ങളെല്ലാം ഭാരതത്തില്‍ തന്നെയല്ലേ?”
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും പരാജയ ഭീതിയിലാണ്. അത് ഒന്നു മാത്രമാണ് ലോക് സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി സംസാരിച്ചപ്പോള്‍ അവര്‍ സൃഷ്ടിച്ച കോലാഹലത്തിന്റെ മൂലകാരണം.
(പയനിയര്‍ പത്രത്തിന്റെ തമിഴ്നാട് പ്രതിനിധിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: