കേരളീയ സമൂഹത്തില്‍ ജാതിക്കോമരങ്ങളുടെ അഴിഞ്ഞാട്ടത്തിന് അറുതിവരുത്തിയ ശ്രീനാരായണഗുരുസ്വാമികളുടെ ആവിര്ഭാവത്തിന്റെ പശ്ചാത്തലത്തില്‍ വേണം ‘സരസകവി’യെന്ന് വിഖ്യാതനായ മൂലൂര്‍.എസ്.പദ്മനാഭപ്പണിക്കരിലെ കവിയെയും സാമൂഹ്യപരിഷ്കര്‍ത്താവിനെയും വായിച്ചെടുക്കുവാന്‍. ‘തപസ്യ’ കലാസാഹിത്യവേദി പത്തനംതിട്ട-ആലപ്പുഴ ജില്ലകള്‍ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ‘പമ്പാ പൈതൃകോത്സവ’ വേളയിലെത്തുന്ന സരസകവിയുടെ ഈ വര്‍ഷത്തെ ജന്മദിനത്തിന് വൈശിഷ്ട്യമേറുന്നു. പമ്പയുടെ ഇരുകരകളിലുള്ള കിഴക്ക് ചെങ്ങന്നൂര്‍ – ഇടനാട്ടിലെ മൂലൂര്‍ കുടുംബത്തിലും, പടിഞ്ഞാറ് മാന്നാര്‍ പരുമലയിലെ കാവില്‍ കുടുംബത്തിലുമാണ് കവിയുടെ വേരുകള്‍. (അച്ഛന് – മൂലൂര്‍ ശങ്കരന് വൈദ്യര്, അമ്മ – കാവില്‍ വെളുത്ത കുഞ്ഞമ്മ).
അയിത്തപ്പുരയിലിരുന്ന് പഠിയ്ക്കാന്‍ വകവയ്ക്കാത്ത മൂലൂരിനെ ഗുരുവിനെ വീട്ടില്‍ വരുത്തിയാണ് അക്ഷരാഭ്യാസം ചെയ്യിപ്പിച്ചത്. പിന്നീട് അച്ഛന് ശങ്കരന് വൈദ്യരില്‍ നിന്ന് സംസ്കൃതവും ആലപ്പുറത്ത് കൊച്ചുരാമന്‍പിള്ള വൈദ്യരില്‍ നിന്ന് ‘അഷ്ടാംഗഹൃദയവും’ കാവ്യാലങ്കാരങ്ങളും അഭ്യസിച്ചു.
കവിരാമായണം
മൂലൂരിന്റെ പോരാട്ടങ്ങള്‍ക്ക് തുടക്കം ‘കവിരാമായണ’ത്തിലൂടെയായിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തന്റെ ‘കവിഭാരത’ത്തില്‍ ഒരൊറ്റ അവര്‍ണ്ണ കവികള്‍ക്കും സ്ഥാനം നല്‍കിയിരുന്നില്ല. എന്നാല്‍ അതിനു ബദലായി മൂലൂര്‍ തയ്യാറാക്കിയ ‘കവിരാമായണ’ത്തില്‍ എന്‍.കുമാരനാശാന്, നാരായണഗുരുക്കള്‍, തോട്ടത്തില്‍ കേശവന് വൈദ്യന്, പരവൂര്‍ വി.കേശവനാശാന്‍, തിരുവനന്തപുരം പി.കെ.കൃഷ്ണവൈദ്യന്‍ തുടങ്ങിയ അവര്‍ണ്ണ കവികള്‍ക്കും സാഹിത്യ പ്രവര്‍ത്തകര്‍ക്കും സ്ഥാനം നല്കി വിപ്ലവത്തിന് നാന്ദികുറിച്ചു. വിപ്ലവത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന ഇന്നത്തെ ‘ഉപരിപ്ലവ’ സംഘടനകളുടെ ആവിര്‍ഭാവത്തിനുമെത്രയോ മുമ്പ് മൂലൂര്‍ തന്റെ സമരം തുടങ്ങിവച്ചു. കവിരാമായണ സമരം ഇല്ലായിരുന്നുവെങ്കില്‍ ഭാവഗായകനായ കുമാരനാശാനുപോലും സാഹിത്യനഭസ്സില്‍ സ്ഥാനം എവിടെയാകുമായിരുന്നുവെന്ന ഉള്ളൂരിന്റെ സംശയവും സ്മരണീയമാണ്. തുടര്‍ന്നുണ്ടായ ‘അവര്‍കള്‍ വഴക്ക്, ‘നമ്പൂരി വഴക്ക്, ‘സ്ത്രീപുരുഷ-ദൂഷണവാദം’ മുതലായ പ്രക്ഷോഭങ്ങളിലും മൂലൂര്‍ സജീവമായി ഇടപെട്ടിരുന്നു.
കവിത സാമൂഹ്യനന്മയ്ക്ക്
ഈശ്വരഭക്തനായിരുന്ന മൂലൂര്‍ ഭക്തി പ്രധാനമായി എഴുതിയ കാവ്യത്തിന് കൊല്ലത്തുനടന്ന എസ്എന്‍ഡിപി യോഗത്തിന്റെ രണ്ടാമത് വാര്‍ഷിക ആഘോഷവേളയില്‍ ഗുരുദേവനില്‍നിന്ന് പുരസ്ക്കാരം ലഭിക്കുകയുണ്ടായി. ‘ശുകസന്ദേശം’, ‘കോകിലസന്ദേശം’, ‘ബാലബോധനം’, ‘പുലവൃത്തം’ മുതലായവ എടുത്തുപറയേണ്ട കൃതികളാണ്. പുലയുരുള്‍പ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കുറുമ്പന് ദൈവത്താന്‍ വഴി പുലവൃത്തഗാനങ്ങളിലൂടെയാണ് മൂലൂര്‍ പോരാടിയിരുന്നത്. സമൂഹത്തിലെ പലരുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് ‘പദ്യക്കത്തുകള്‍’ മുഖേനയായിരുന്നു.
എന്നും തന്റെ പരദേവതയോടെന്നപോലുള്ള ഭക്ത്യാദരങ്ങളോടെയാണ് മൂലൂര്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനോട് വിധേയപ്പെട്ടിരുന്നത്. ‘കവിരാമായണ’ത്തില്‍ കേരളവര്‍മ്മയെ ബ്രഹ്മാവിന്റെ സ്ഥാനം നല്‍കിയാണ് മൂലൂര്‍ ആദരിച്ചത്.
തമ്പുരാനാവട്ടെ, അദ്ദേഹത്തെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുകയും ‘സരസകവി’ എന്ന സ്ഥാനപ്പേരിനോടൊപ്പം സ്വര്‍ണ്ണമോതിരം പോലുള്ള ഉപഹാരങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന മൂലൂര്‍ തികഞ്ഞ ഭാഷാസംശുദ്ധിയുള്ള ഒരു മികച്ച വാഗ്മിയായിരുന്നു. അവകാശങ്ങള്‍ക്കുവേണ്ടി അടരാടിയപ്പോഴും ആ നാവില്‍നിന്ന് അനൗചിത്യമായി ഒന്നും വീണിരുന്നില്ലാ എന്നത് ഇന്നത്തെ അവകാശസമരപ്പോരാളികള്‍ക്കുള്ള സന്ദേശമാണ്.
തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് മൂലൂര്‍ പകരം നല്‍കിയത് താന്‍ പണികഴിപ്പിച്ച ഭവനത്തിന് ‘കേരളവര്‍മ്മ സൗധം’ എന്ന് നാമകരണം ചെയ്തുകൊണ്ടായിരുന്നു (മൂലൂര്‍ സ്മാരകം – ഇലവുംതിട്ട). പന്ത്രണ്ട് വര്‍ഷത്തോളം ശ്രീമൂലം പ്രജാസഭാംഗമായിരുന്ന മൂലൂര്‍, സ്വക്ഷേത്രമായ ഇലവുംതിട്ടയുടെ സമഗ്രവികസനത്തിനായി പരിശ്രമിച്ചിരുന്നു. ഇലവുംതിട്ടയിലെ ചന്ത (ശ്രീമൂലരാജഗോപാലവിലാസം) പള്ളിക്കൂടം, റോഡ്, പോസ്റ്റാഫീസ്, മെഴുവേലി ആനന്ദഭൂതേശ്വരംക്ഷേത്രം മുതലായവ ഇതിന് ദൃഷ്ടാന്തങ്ങളാണ്.
സ്വജീവിതത്തിന്റെ നല്ലൊരുപങ്കും സമുദായ സേവനത്തിന് അദ്ദേഹം മാറ്റിവച്ചിരുന്നതായി കാണാം. എസ്എന്‍ഡിപി യോഗ രൂപീകരണത്തിന് മുമ്പേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മൂലൂര്‍ യോഗരൂപീകരണത്തിനുശേഷം ശ്രീനാരായണഗുരുദേവനുമായി ചേര്‍ന്ന് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍ സ്വസമുദായത്തിനുവേണ്ടി സമരങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴും കേരളീയ ജനതയുടെ നവോത്ഥാന പ്രക്ഷോഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിന്തകളും ദര്‍ശനങ്ങളും പ്രഭാവം ചെലുത്തിയിരുന്നതായും നമുക്ക് കാണാം.
സ്വസമുദായ, ഉന്നതിക്കായി പ്രവര്‍ത്തിക്കുമ്പോഴും അധകൃതവിഭാഗങ്ങളായിരുന്ന പുലയ-കുറവ സമുദായാംഗങ്ങളുടെ ഉന്നമനത്തിനും അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നു. പില്ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാ ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനം വരെ ഉയര്‍ന്ന ടി.പി.കേശവശാസ്ത്രി, തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന കുറുമ്പന് ദൈവത്താന്‍ എന്നിവര്‍ മൂലൂരിന്റെ തണലില്‍ വളര്‍ന്നുവന്നവരായിരുന്നു. എല്ലാ മതങ്ങളെയും മതാചാര്യന്മാരെയും മൂലൂര്‍ സമാദരിച്ചിരുന്നു. അക്കാലത്തെ ക്രിസ്ത്യന്‍ സഭകളുമായും പുരോഹിതന്മാരുമായും അദ്ദേഹത്തിന് നല്ല അടുപ്പമാണുണ്ടായിരുന്നത്.
പത്രപ്രവര്‍ത്തനത്തിലും തല്പരനായിരുന്ന മൂലൂര്‍ ‘കേരള കൗമുദി’യുടെ ആദ്യ പത്രാധിപരായിരുന്നു. വിദ്യാഭിവര്‍ദ്ധിനി, മെഴുവേലിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രബുദ്ധസിംഹളന്‍ തുടങ്ങിയവയുമായും അദ്ദേഹം ചേര്‍ന്ന് നിന്നിരുന്നു. പത്രധര്‍മ്മത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നതിനോടൊപ്പം ”ഏതെങ്കിലും ഒരു സമുദായ കാര്യത്തെ പ്രത്യേകം ശ്രദ്ധിക്കാതെ പൊതുജന പ്രാതിനിധ്യം തന്നെ യഥാര്‍ത്ഥമായി നിര്‍വ്വഹിക്കുന്ന ഒരു ഉത്തമ മലയാളപത്രം” ഉണ്ടാവണമെന്നും മൂലൂര്‍ ആഗ്രഹിച്ചിരുന്നു.
സമന്വയവാദം
കേരളത്തിന്റെ സാമൂഹ്യ-സാഹിത്യ ചരിത്രത്തിലെ നിറസാന്നിദ്ധ്യങ്ങളാകുന്ന സാക്ഷാല്‍ ശ്രീനാരായണഗുരുദേവന്‍, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്, ആധുനിക കവിത്രയമായ ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയവരുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും സ്വസമുദായോദ്ധാരണത്തോടൊപ്പം അവശത അനുഭവിച്ച കീഴാള വിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചതും, ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതന്മാരെയും എല്ലാം ആദരിച്ചതും മൂലൂരിനെ കവി എന്നതിലുപരി സാമൂഹ്യക്ഷേമതത്പരനായിരുന്ന സാഹിത്യോപാസകന് എന്ന നിലയിലേക്കുയര്‍ത്തുന്നു. ആശയ സംഘട്ടനങ്ങള്‍ക്കിടയിലും വ്യക്തിബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടാതെ കാത്തിരുന്ന മൂലൂര്‍ ‘സരസകവി’യായിരിക്കുമ്പോള്‍ തന്നെ സമരമാര്‍ഗ്ഗത്തില്‍ നടന്ന ഒരു സമന്വയ വാദിയായിരുന്നുവെന്ന് കാണാം.
മൂലൂരിന്റെ വിപ്ലവം ഒരിക്കലും ചോര മണക്കുന്നതായിരുന്നില്ല, മറിച്ച് സനാതനധര്‍മ്മത്തിന്റെ സാംസ്കാരിക സത്തയുള്‍ക്കൊള്ളുന്ന സമന്വയ വാദത്തിലധിഷ്ഠിതമായിരുന്നു. രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി സാഹിത്യത്തില്‍ മേലാള-കീഴാള വര്‍ഗ്ഗങ്ങളെ സൃഷ്ടിക്കുകയും ദേശീയതയ്ക്ക് ബദലായി ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് കണ്ണടച്ചിരുട്ടാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹിത്യപരിസരങ്ങളില്‍ മൂലൂരെന്ന കെടാവിളക്ക് ഇന്നും പ്രകാശം ചൊരിഞ്ഞ് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: