അയ്യായിരത്തി അഞ്ഞൂറ് കോടി രൂപ വരുന്ന ആസ്തിയുടെ മേനിയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, രാജ്യത്ത് വെട്ടിത്തിളങ്ങുന്നു! ‘ഭാവി സുരക്ഷിതമാക്കുക’ എന്ന മഹത്തായ ലക്ഷ്യത്തോടെ എല്‍ഐസി ഇറക്കിയ പെന്ഷന് പ്ലാനുകള്‍ ജനങ്ങള്‍ ഇരുകൈകളും നീട്ടി ഏറ്റുവാങ്ങി ആഘോഷിക്കുന്നു!
എല്‍ഐസി നേരിട്ടിറക്കിയ ‘ജീവന് അക്ഷയ്’ എന്ന പെന്ഷന് പ്ലാനും, എല്ഐസിതന്നെ ഇറക്കിയ ‘പ്രധാന്‍മന്ത്രി വയ വന്ദനാ യോജന’ പ്ലാന്‍ നമ്പര്‍ 82 ഉം വിപണിയിലുണ്ട്. ഇവ രണ്ടും ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും ആവേശവും പകരുന്നവതന്നെ.
‘പ്രധാന്‍മന്ത്രി വയ വന്ദനാ യോജന’ പോളിസിയില്‍ ഒരു കുടുംബത്തിന് പരമാവധി ഏഴര ലക്ഷം രൂപ മാത്രമേ പ്രസ്തുത പോളിസിയില്‍ നിക്ഷേപിക്കാനാവൂ. അതുപോലെ ഒരു കുടുംബത്തിന് പരമാവധി പെന്‍ഷനായി അറുപതിനായിരം രൂപ.
ഇതൊക്കെ ആക്ഷേപരഹിതംതന്നെ. പക്ഷേ, സമാനലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഐസി ഓഫ് ഇന്ത്യ വിപണിയിലിറക്കിയ ‘ജീവന് അക്ഷയ്’ക്ക് ഏജന്റിന് രണ്ട് ശതമാനം കമ്മീഷന് അനുവദിക്കുമ്പോള്‍ (ഒരു ലക്ഷത്തിന്റെ പോളിസി വിറ്റാല്‍ ഏജന്റിന് രണ്ടായിരം രൂപ കമ്മീഷന് ലഭിക്കുമ്പോള്‍) പ്രധാനമന്ത്രിയുടെ പെന്ഷന് പോളിസി വിറ്റാല്‍ കിട്ടുന്നത് നൂറ് രൂപ മാത്രം.
2007-08 സാമ്പത്തികവര്‍ഷത്തില്‍ രണ്ട് പോളിസികളുടെയും നിക്ഷേപത്തുക താരതമ്യം ചെയ്താല്‍ രണ്ടാമത്തെ പോളിസിയോട് എല്‍ഐസിയുടെ ചിറ്റമ്മ നയം വ്യക്തമാകും. തന്റെ കുടുംബം പട്ടിണിയിലായാലും രാജ്യം നന്നാകട്ടെ എന്ന് കരുതുന്ന ഏജന്റുമാരാരെങ്കിലും പ്രധാനമന്ത്രിയുടെ പോളിസിയില്‍ പണം നിക്ഷേപിക്കാന്‍ താല്പര്യമെടുക്കുമെന്നല്ലാതെ തുച്ഛമായ കമ്മീഷന് പറ്റി ഈ ജോലി മുന്നോട്ടുകൊണ്ടുപോകാനാവില്ല. തുല്യജോലിക്ക് തുല്യ ശമ്പളം എന്ന മുദ്രാവാക്യം ബന്ധപ്പെട്ടവര്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കുന്നത് നന്ന്.
സി.പി. ഭാസ്കരന്, നിര്‍മ്മലഗിരി, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: